Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൊരഖ്പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയി.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ് രാജ്യത്തെ ആദ്യത്തെ കോർപ്പറേറ്റ് സ്പോൺസേർഡ് ഏജന്റെന്ന് അരുന്ധതി പറഞ്ഞു. ദളിതുകളെയും സ്ത്രീകളെയും ദരിദ്രരെയുംപറ്റി അങ്ങേയറ്റം മോശമായി എഴുതിയ ഗാന്ധിജിയെ ആരാധിക്കുന്നുവെന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ കാപട്യമെന്നും അവര്‍ ആരോപിച്ചു.പത്താമത് ഗോരഖ്പൂർ ഫിലിംഫെസ്റ്റിവലിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.അരുന്ധതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് വേദിയില്‍ നിന്നു തന്നെ എതിര്‍പ്പുകളുയര്‍ന്നു. ഗാന്ധിയെ കോര്‍പ്പറേറ്റ് ഏജന്റെന്ന് വിളിച്ച് അപമാനിക്കരുതെന്ന് സദസ്സിലുണ്ടായിരുന്ന യുവാവ് ആവശ്യപ്പെട്ടു. താന്‍ ഗാന്ധിയെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ടെന്നും 1909 മുതല്‍ 1946 വരെ ഗാന്ധി എഴുതിയതും പറഞ്ഞതുമെല്ലാം പഠിച്ചതിന് ശേഷമാണ് താന്‍ അഭിപ്രായം പറയുന്നതെന്നായിരുന്നു അരുന്ധതിയുടെ പ്രതികരണം. രാജ്യത്തെ കോര്‍പറേറ്റ് ഭരണ ബന്ധത്തെയും അരുന്ധതി റോയ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഗാന്ധിയില്‍ നിന്ന് തുടക്കം കുറിച്ച കോര്‍പ്പറേറ്റ് ഭരണസംവിധാനങ്ങളും രീതികളും ഇപ്പോള്‍ നരേന്ദ്രമോദിയിലെത്തി നില്‍ക്കുകയാണ്. ശരിക്കും ഇന്ന് ഇന്ത്യ ഭരിക്കുന്നത് മോദിയല്ല. അംബാനിയും, ടാറ്റയും മറ്റ് കോര്‍പ്പറേറ്റുകളുമാണ്.ജാതിയും മുതലാളിത്തവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബി.ആര് അംബേദ്ക്കറെ ഉദ്ധരിച്ച് അരുന്ധതി റോയ് പറഞ്ഞു. ഈ രണ്ടു വിഷയങ്ങളുമാണ് സമൂഹത്തെ ഇത്രയേറെ വിഭജിച്ചു നിര്‍ത്തുന്നതെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന അയ്യങ്കാളി അനുസ്മരണ ചടങ്ങില്‍ ഗാന്ധിജിക്കെതിരെ അരുന്ധതി റോയ് പ്രസംഗിച്ചിരുന്നു. രാജ്യത്തെ സര്‍വകലാശാലകള്‍ക്കും ഗാന്ധിയുടെ പേര് നല്‍കുന്നതിന് പകരം യഥാര്‍ത്ഥ ഹീറോ ആയ അയ്യങ്കാളിയുടെ പേരിടണമെന്നായിരുന്നു അരുന്ധതി റോയിയുടെ പരാമര്‍ശം. ഗാന്ധി ജാതീയതയുടെ പ്രചാരകനായിരുന്നുവെന്നും അവര്‍ വിമര്‍ശിച്ചു. ദേശീയ തലത്തില്‍ വലിയ വിവാദത്തിന് തന്നെ ഇത് വഴിവച്ചിരുന്നു.
Leave a Reply