Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഐ.പി.എൽ വാതുവെയ്പ്പ് കേസിൽ വിവാദത്തില്‍ ഉള്‍പ്പെട്ട ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തേക്ക് വിലക്ക്.ഒത്തുകളിച്ചതിന് ടീം ഉടമകളായ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ജസ്റ്റിസ് ലോധ കമ്മിറ്റിയുടെതാണ് നിര്‍ണായക വിധി. മെയ്യപ്പനും കുന്ദ്രെയും അഴിമതി നിരോധന നിയമം ലംഘിച്ചുവെന്നും വാതുവെപ്പില്‍ പങ്കെടുത്തുവെന്നും ലോധ കമ്മിറ്റി കണ്ടെത്തി. ഇരുവരുടെയും പ്രവൃത്തി ഐപിഎല്ലിന്‍റെയും ബിസിസിഐയുടെയും പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും ലോധ കമ്മിറ്റി വിലയിരുത്തി.വാതുവെയ്പ്പിൽ നേരിട്ട് പങ്കാളിയായി, ബി.സി.സി.ഐയുടെ നിയമങ്ങൾ ലംഘിച്ചു എന്നിവയാണ് മെയ്യപ്പനെതിരായ പ്രധാന ആരോപണങ്ങൾ. വാതുവെയ്പ്പുകാരുമായുള്ള ബന്ധം വെളിപ്പെടുത്തിയില്ല, ബി.സി.സി.ഐയുമായുള്ള കരാർ ലംഘിച്ചു എന്നിങ്ങനെ കുന്ദ്രയ്‌ക്കെതിരായും ആരോപണമുണ്ടായി. ഐപിഎൽ ഒത്തുകളി, വാതുവയ്പ് ഇടപാടുകളിൽ മെയ്യപ്പനും കുന്ദ്രയും കുറ്റക്കാരാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.2013 മേയില്‍ എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ രാജസ്ഥാന്‍ റോയല്‍ താരങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവാദമായ ഐ.പി.എല്‍ വാതുവെപ്പ് പുറം ലോകം അറിയുന്നത്. തുടര്‍ന്ന് വാതുവെപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ സിനിമാ താരം വിനോദ് ധാരാസിങ്ങും ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യപ്പനും അറസ്റ്റിലായി. ഇതേതുടര്‍ന്ന് സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ബി.സി.സി.ഐ അധ്യക്ഷനായിരുന്ന എന്‍. ശ്രീനിവാസന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി. രണ്ട് മുന്‍ ജഡ്ജിമാരും ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ എന്നിവരായിരുന്നു അംഗങ്ങള്‍.മെയ്യപ്പനും കുന്ദ്രക്കും ക്ളീന്‍ ചിറ്റ് നല്‍കിയ സമിതിയുടെ നടപടിക്കെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ ബോംബെ ഹൈകോടതിയെ സമീപിച്ചു. സമിതിയെ നിയോഗിച്ച ബി.സി.സി.ഐയുടെ നടപടി നിയമവിരുദ്ധവും സമിതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും ഹൈകോടതി വിധിച്ചു. ആഗസ്റ്റില്‍ ഹൈകോടതി വിധിക്കെതിരായ ബി.സി.സി.ഐയുടെ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി മുന്‍ ഹൈകോടതി ജഡ്ജി മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. 2014 ഫെബ്രുവരി 10ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 13 പേരെ കുറ്റക്കാരായി മുദ്ഗല്‍ കണ്ടെത്തി.
Leave a Reply