Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: എംകെ രാഘവന്‍ എംപിയും കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തും തമ്മിലുള്ള ‘യുദ്ധത്തിന്’ ഒടുവില്‍ അന്ത്യം.കളക്ടര്‍ മാപ്പ് പറയണം എന്ന് എംപി മുമ്പ് ആവശ്യപ്പെട്ടപ്പോള്‍ കുന്നംകുളത്തിന്റെ ‘മാപ്പ്’ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കളക്ടര്‍ ഇപ്പോള്‍ ശരിയ്ക്കും മാപ്പ് പറഞ്ഞിരിയ്ക്കുകയാണ്.ഔദ്യോഗിക ജീവിതത്തില്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു എന്നാണ് കളക്ടറുടെ വാക്കുകള്‍. ഫേയ്‌സ്ബുക്ക് വഴിയാണ് കളക്ടറുടെ ക്ഷമാപണം. എംകെ രാഘവന്‍ എംപി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് ഫേയ്‌സ്ബുക്കിലും പുറത്തും നടന്ന വാക്‌പോരിന്റെ ആരംഭം.
സോഷ്യല്‍ മീഡിയയും പിആര്‍ഡിയും ഉപയോഗിച്ച് കളക്ടര്‍ അവാസ്തവ പ്രസ്താവന നടത്തുന്നു എന്നും ഇതില്‍ മാപ്പ് പറയണമെന്നുമുള്ള എംപിയുടെ പ്രസ്താവനയാണ് വലിയ വിവാദത്തിലേക്ക് കടക്കുകയുണ്ടായത്. ആവശ്യം തള്ളിയ കളക്ടര്‍ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ ഇടുകയായിരുന്നു.
ചിത്രം ഫേസ്ബുക്കില്‍ വന്നതോടെ വിഷയം സജീവ ചര്‍ച്ചയായി മാറി. തുടര്‍ന്ന് കലക്ടര്‍ ഇക്കാര്യത്തോട് പ്രതികരിക്കുകയും ചെയ്തു. പൊതു സമൂഹം ഭൂമിശാസ്ത്രം അറിയാന്‍ വേണ്ടിയാണ് കുന്നംകുളത്തിന്റ മാപ്പ് ഫേയ്‌സ്ബുക്കിലിട്ടതെന്നും എല്ലാം പക്വതയോടെ കാണണമെന്നും എന്‍ പ്രശാന്ത് പറഞ്ഞു.ആരെയും അധിക്ഷേപിക്കാനില്ലെന്നും രോഷാകുലനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേ സമയം മാപ്പില്‍ കുറഞ്ഞ ഒന്നും പരിഹാരമാകില്ല എന്നാണ് എംപി പറഞ്ഞിരുന്നത്. എന്നാല്‍ കളക്ടര്‍ ക്ഷമാപണം നടത്തിയതോടെ പ്രശനം തീരുമെന്നാണ് കരുതുന്നത്.
കളക്ടറുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ഇത് എന്റെ സ്വകാര്യ ഫേസ്ബുക്ക് പേജാണ്. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാൻ സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും, പല കാര്യങ്ങളും പങ്കു വെക്കുകയും, ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം.ബഹു. കോഴിക്കോട് എം.പി. ശ്രീ.എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതിൽ വിഷമമുണ്ട്. വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായി തന്നെ പറഞ്ഞ് തീർക്കണം എന്നുമുണ്ട്. തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും വളർത്താനും ഇടയിൽ പലരും ഉണ്ട് എന്നും ഞാൻ മനസ്സിലാക്കുന്നു.ബഹു. എം.പി.യെ അപമാനിക്കാൻ ഞാൻ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം. പി.യോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല.ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും, അവിവേകിയെന്നും, അധാർമ്മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകൾ പറയണമെങ്കിൽ അദ്ദേഹത്തിന് എന്നോട് എന്ത് മാത്രം ദേഷ്യം തോന്നിക്കാണും. അതിന് ഞാൻ തന്നെയാണ് പൂർണ്ണമായും ഉത്തരവാദി എന്ന് പറയാൻ എനിക്ക് മടിയില്ല.ചില കാര്യങ്ങളിൽ, ചില സന്ദർഭങ്ങളിൽ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട് എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സിന് വിഷമം തോന്നിച്ച, എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു.ഔദ്യോഗിക കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങൾ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് എന്റെ വിശ്വാസം, കോഴിക്കോടിന് വേണ്ടി.
എന്‍ പ്രശാന്ത്
Leave a Reply