Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമാബാദ്: പാകിസ്താനില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചു. ഇന്ത്യ അടക്കമുള്ള അംഗരാജ്യങ്ങൾ പിന്മാറിയ സാഹചര്യത്തിലാണ് ഉച്ചകോടി മാറ്റിവെച്ചത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ സ്വീകരിക്കുന്ന സമ്മര്‍ദ നടപടികളുടെ ഭാഗമാണ് ഉച്ചകോടി ബഹിഷ്‌കരണം.മറ്റ് അയല്‍രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനോട് യോജിച്ചത് പാകിസ്താന് തിരിച്ചടിയായിരിക്കുകയാണ്.സമ്മേളനം വിജയകരമായി നടത്താനുതകുന്ന അന്തരീക്ഷമില്ലാത്തതുകൊണ്ടാണു പിന്മാറ്റമെന്നു ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുന്നതായി അധ്യക്ഷ രാജ്യമായ നേപ്പാളിനെ അറിയിച്ചിരുന്നു.മാലെദ്വീപ് മാത്രമാണ് ഇപ്പോള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ പ്രഖ്യാപനം.പത്തൊമ്പതാമത്തെ സാര്‍ക്ക് ഉച്ചകോടിയാണ് ഇസ്ലാമാബാദില്‍ നടക്കാനിരുന്നത്. മാറ്റിയ തീയതി ഉടനെ അറിയിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു.
ഇതിനിടെ തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങളെ പിന്തുണച്ച് റഷ്യരംഗത്തെത്തി. തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി റഷ്യയും രംഗത്തെത്തി. തീവ്രവാദം ഇല്ലാതത്തെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ആക്രമണത്തില്‍ കനത്ത തിരിച്ചടിയേറ്റ പാക്കിസ്ഥാന്‍ കൂടിയാലോചനകള്‍ തുടരുകയാണ്. പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക് മന്ത്രിസഭയുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു. അടുത്ത ആഴ്ച പാക്കിസ്ഥാന്‍ മന്ത്രിസഭയുടെ പ്രത്യേക യോഗവും ചേരും. രാജ്യം സൈന്യത്തിനൊപ്പം നില്‍ക്കുകയാണെന്ന് നവാസ് ഷെരീഫ് യോഗത്തിന് ശേഷം പറഞ്ഞു. ഇന്ത്യ യുദ്ധത്തിന് പ്രേരിപ്പിച്ചാല്‍ വെല്ലുവിളി ഏറ്റെടുക്കുമെന്നും നവാസ് ഷെരീഫ് പ്രസ്താവിച്ചു. ഏത് ബാഹ്യ ആക്രമണവും നേരിടുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.
അതേസമയം, നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണ്. സി.ആര്‍.പി.എഫ് വാഹനങ്ങള്‍ക്കുനേരെയും അഖ്നൂരിലെ സൈനിക പോസ്റ്റിനു നേരെയും അതിര്‍ത്തിക്കപ്പുറത്തുനിന്ന് വെടിവെപ്പുണ്ടായി. ഇന്ത്യന്‍ സേന തിരിച്ചടിച്ചു.
എന്നാല്‍, വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചെന്നാണ് പാക് മാധ്യമങ്ങളുടെ അവകാശവാദം. ഇന്ത്യന്‍ സൈന്യത്തിനുണ്ടായ ആള്‍നാശത്തിന്‍െറ ചിത്രങ്ങളും പാക് ചാനലുകള്‍ പുറത്തുവിട്ടു. വാര്‍ത്ത നിഷേധിച്ച ഇന്ത്യന്‍ സേന, പാക് ചാനലുകളിലെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് വ്യക്തമാക്കി. മിന്നലാക്രമണം നയിച്ച ഇന്ത്യന്‍ കമാന്‍ഡോ സംഘത്തിന് ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ളെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, മിന്നലാക്രമണത്തില്‍ പങ്കെടുത്ത കമാന്‍ഡോകളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. ശത്രുവിന്‍െറ തിരിച്ചടിയല്ല പരിക്കിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിർത്തിയിൽ കനത്ത ജാഗ്രതയാണ് ഇപ്പോൾ നിലനിൽക്കുന്നത് .പഞ്ചാബിലെ ചണ്ഡിഗഢ്, ഭട്ടിന്‍ഡ, അദാംപുര്‍, ഹല്‍വാര തുടങ്ങിയ വിമാനത്താവളങ്ങള്‍ കനത്ത സുരക്ഷയിലാണ്. സംസ്ഥാനത്തിന്‍െറ അതിര്‍ത്തിഗ്രാമങ്ങളിലും മറ്റ് നിര്‍ണായക മേഖലകളിലും സുരക്ഷ ശക്തമാക്കി. പൊതുജനത്തിന് ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തു. നിലവില്‍ പഞ്ചാബ്, പാകിസ്താനുമായി 553 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. മേഖലയിലെ ആറ് ജില്ലകളും ഇതിലുള്‍പ്പെടും. അന്താരാഷ്ട്ര അതിര്‍ത്തിയുമായി ചേര്‍ന്നുകിടക്കുന്ന ആയിരത്തോളം ഗ്രാമങ്ങളില്‍നിന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ നടക്കുന്നത്. ഈ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലൂടെയും ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങളിലൂടെയും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
Leave a Reply