Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സനാ: പടിഞ്ഞാറൻ യെമനിൽ സൗദി സഖ്യം ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 60 പേര് കൊല്ലപ്പെട്ടു. ഹൊദെയ്ദ പ്രവിശ്യയിലെ സയിദിയായിലെ രണ്ടു ജയിലുകളിലെ അന്തേവാസികളും ഏതാനും ഹൗതി വിമതരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഹോദൈദയിലുള്ള വിമതകേന്ദ്രത്തിനുനേരേ ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ജയിലില്‍ 84 പേര് തടവുകാരായുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചു. മൃതദേഹങ്ങള്‍ നഗരത്തിലെ ആസ്പത്രിയിലേക്കുമാറ്റി.
പ്രസിഡന്റ് ഹാദിയെ അനുകൂലിക്കുന്ന സൗദി സഖ്യം ഹൗതി വിരുദ്ധരെ പാർപ്പിച്ചിരുന്ന ജയിലുകളിൽ ആക്രമണം നടത്തിയതിന്റെ കാരണം വ്യക്തമല്ല. ആക്രമണ സമയത്ത് ജയിലുകളിൽ നൂറോളം അന്തേവാസികളുണ്ടായിരുന്നു.

ജയിലിനു പുറമേ സമീപത്തുണ്ടായിരുന്ന മൂന്നു വീടുകളും തകർന്നുവെന്നു ഹാദി സർക്കാരിന്റെ പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ വീടുകളിലുണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റിട്ടുമുണ്ട്. അബദ്ധത്തിലാണ് വീടുകളുടെ നേർക്ക് ആക്രമണം നടത്തിയതെന്നു പ്രസ്തുത ഉദ്യോഗസ്ഥൻ എഎഫ്പിയോടു പറഞ്ഞു.

ഇറാൻ പിന്തുണയുള്ള ഹൗതി ഷിയാകളെ അമർച്ച ചെയ്യുന്നതിനായി സൗദി സഖ്യം നടത്തുന്ന ആക്രമണങ്ങളിൽ ഇതിനകം നിരവധി സിവിലിയന്മാർക്കു ജീവഹാനി നേരിട്ടിട്ടുണ്ട്. ഈ മാസമാദ്യം യെമൻ തലസ്ഥാനമായ സനായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കബറടക്കച്ചടങ്ങിൽ സംബന്ധിക്കുകയായിരുന്ന 140 പേർ കൊല്ലപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഇതിനിടെ യുഎൻ ദൂതൻ ഇസ്മയിൽ ഔൾഡ് ഷേക്ക് അഹമ്മദ് കൊണ്ടുവന്ന യെമൻ സമാധാന പദ്ധതി പ്രസിഡന്റ് ഹാദി നിരാകരിച്ചു. തലസ്ഥാനമായ സനാ ഹൗതികൾ പിടിച്ചെടുത്തതിനെത്തുടർന്നു പ്രസിഡന്റ് അബ്ദുമൻസൂർ ഹാദി സൗദിയിൽ അഭയം തേടിയിരിക്കുകയാണ്. യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇതിനകം 7000ത്തിലധികം പേർ കൊല്ലപ്പെട്ടു.
Leave a Reply