Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താലാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി കഴിയുന്നത് എന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.അല്‍പ്പം മുന്‍പ് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനിലാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസിഎംഒ സംവിധാനത്തിലാണ് ആരോഗ്യം നിലനിര്‍ത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചോടെ മാത്രമെ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കു എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വലിയ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോഴും ജയലളിത.
ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് കൃത്രിമ ഉപകരണത്തിന്റെ സഹായത്താലാണെന്നും ലണ്ടനില്‍ നിന്നുളള ഡോ. റിച്ചാര്‍ഡ് ബെയ്ലിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ഡല്‍ഹി എയിംസില്‍ നിന്നും നാലു വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും അപ്പോളയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ശ്വാസകോശത്തിലുണ്ടായ അണുബാധയും പ്രമേഹവുമാണ് ജയലളിതയുടെ ചികിത്സയ്ക്ക് തടസമാകുന്നത്. ഇതുമൂലം ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് അപ്പോളോ ആശുപത്രി അധികൃതരുടെ ട്വീറ്റ്.മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവർത്തകർ അപ്പോളോ ആശുപത്രിയിലേക്കു ഒഴുകുകയാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. 2000ത്തോളം പൊലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെങ്ങും സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകി.
മുംബൈയിലായിരുന്ന തമിഴ്നാട് ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവു വിവരമറിഞ്ഞു പ്രത്യേക വിമാനത്തിൽ ഞായറാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിരുന്നു. ആശുപത്രി അധികൃതരുമായി 10 മിനിറ്റോളം ചർച്ച നടത്തിയ അദ്ദേഹം രാജ്ഭവനിലേക്കു മടങ്ങി. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു ഗവർണർ പത്രക്കുറിപ്പ് ഇറക്കുമെന്നായിരുന്നു വിവരമെങ്കിലും അതുണ്ടായില്ല. അതിനിടെ, അപ്പോളോ ആശുപത്രിയിൽ വച്ച് തമിഴ്നാട് മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നു.
നിലവിൽ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണു ജയലളിതയുള്ളത്. ഐസിയുവിൽ പ്രവേശിപ്പിച്ച ജയയ്ക്ക് ലണ്ടനിലുള്ള ഡോ. റിച്ചാർഡ് ബീലിന്റെ നിർദേശമനുസരിച്ചുള്ള ചികിൽസയാണ് നൽകുന്നതെന്ന് ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഡൽഹി എയിംസിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം ചെന്നൈയിലെത്തിയിട്ടുണ്ട്.
തമിഴ്നാട് സർക്കാരിലെ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്. കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഗവർണറുമായി ടെലിഫോണിൽ സംസാരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആശുപത്രി അധികൃതരുമായും സംസാരിച്ചു. ജയയുടെ ആരോഗ്യത്തിനായി ജനങ്ങൾ പ്രാർഥിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു.
സെപ്റ്റംബർ 22ന് ആണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ അണ്ണാ ഡിഎംകെ അറിയിച്ചിരുന്നു. എയിംസിലെ വിദഗ്ധ ഡോക്ടർമാർ ജയലളിതയെ പരിശോധിച്ചുവെന്നും ജയലളിത പൂർണമായും അസുഖത്തിൽ നിന്നും മോചിതയായെന്നുമായിരുന്നു പാർട്ടി അറിയിച്ചത്.
Leave a Reply