Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ എത്തിച്ച സംഭവം വിവാദത്തില്‍.
വെള്ളിയാഴ്ച അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങളാണ് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡില്‍ കെട്ടി അയച്ചത്. മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക കേന്ദ്രങ്ങളിലേക്കയക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായത്.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിക്കാതെ വന്നപ്പോഴാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക ആസ്ഥാനത്തെത്തിച്ചതെന്നാണ് വിശദീകരണം.
സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നും ഇതു കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണമെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ബോഡി ബാഗുകളോ തടിപ്പെട്ടികളോ ഉപയോഗിച്ചു കൂടായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്.
എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സൈനിക കേന്ദ്രങ്ങളില്‍ അത്യാവശ്യം വേണ്ടവ മാത്രമേ കരുതൂ എന്നും ബോഡി ബാഗുകള്‍ വലിയ മിലിട്ടറി സംവിധാനങ്ങള്‍ക്കുള്ളില്‍ മാത്രമേ ഉണ്ടാവൂ എന്നും സൈന്യം വിശദീകരിക്കുന്നു. ഗുവാഹത്തി സൈനികാശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉടന്‍തന്നെ തടിപ്പെട്ടികളിലേക്കു മാറ്റിയിരുന്നു.
നടപടിയെ ആദ്യം പിന്തുണച്ചെങ്കിലും പിന്നീട്, നടന്നതു വലിയ ചട്ടലംഘനമാണെന്നു സൈന്യം ഔദ്യോഗികമായി അറിയിച്ചു. ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം ട്വീറ്റ് ചെയ്തു.
Leave a Reply