Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. 15 മിനിറ്റ് നേരത്തേക്കെന്നു തീരുമാനിച്ച പ്രത്യേക സഭാസമ്മേളനം 40 മിനിറ്റ് നീണ്ടു. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.
സരിതയെ മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് സഭയില്‍ വെച്ച ശേഷം റിപ്പോര്‍ട്ടിനെപ്പറ്റിയും കണ്ടെത്തലിനെപ്പറ്റിയും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി പ്രസ്താവന നടത്തി.
നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണു സോളര്‍ കമ്മീഷന്റെ കണ്ടെത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസ് അന്വേഷിച്ച പൊലീസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന്‍ മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും യു.ഡി.എഫ് ആരോപിച്ചു. മുഖ്യമന്ത്രി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍. സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയാണ് ഇവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും കമ്മീഷന്‍െ നിഗമനങ്ങളല്ല ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനം നടത്തിയെന്ന് ആരോപണമുള്ള ബിജു രാധാകൃഷ്ണന്‍ മുതല്‍ ജോസ് കെ മാണി വരെയുള്ള 16 പേരുടെ പേരുവിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
Leave a Reply