Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:22 am

Menu

Published on December 20, 2017 at 10:51 am

ദിലീപിന് കാവ്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നു; മഞ്ജുവിന്റെയും സംയുക്തയുടെയും മൊഴികള്‍ പുറത്ത്

dileep-had-relationship-with-kavya-manju-and-samyukthas-statement-out

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവര്‍ പൊലീസിനു നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.

ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ മൊഴിയെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസിന്, താന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം താന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞതെന്നും മഞ്ജുവിന്റെ മൊഴിയിലുണ്ട്.

ദിലീപേട്ടനുമായുള്ള വിവാഹത്തിന് ശേഷം താന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായി താന്‍ ഇന്ററാക്റ്റ് ചെയ്തിരുന്നില്ല. തനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ലെന്നും മഞ്ജു പറയുന്നു.

ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരോട് പറയുകയും ചെയ്തു.

അതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ തന്നോട് പറഞ്ഞു. താന്‍ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി തനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി, മഞ്ജു കൂട്ടിച്ചേര്‍ത്തു.

അതിന്റെ പേരില്‍ ദിലീപേട്ടന് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യമുണ്ടായി. താനും സംയുക്തയും ഗീതു മോഹന്‍ ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍ വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് നടി തന്നോട് പറഞ്ഞു. താന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് താന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം താന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നുവെന്നുമാണ് മഞ്ജു നല്‍കിയിരിക്കുന്ന മൊഴി.

ആക്രമിക്കപ്പെട്ട നടി തൃശൂരില്‍ ആയതിനാലും തന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും താനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണെന്ന് സംയുക്താ വര്‍മ്മയുടെ മൊഴിയില്‍ പറയുന്നു. 15 വര്‍ഷമായി താന്‍ അഭിനയരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. താനും ഫിലിം ആര്‍ട്ടിസ്റ്റുകളായ ആക്രമിക്കപ്പെട്ട നടിയും, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഉദ്ദേശം നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും തന്റെ വീട്ടിലേക്ക് വന്നു.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും ചോദിച്ചു. അന്ന് തന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് താനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ചു.

മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷം താനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്ക് പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. നടിയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് നടിയ്ക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു എന്നാണ് നടി പറഞ്ഞതെന്നും സംയുക്തയുടെ മൊഴിയില്‍ പറയുന്നു.

കൂടാതെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് നടന്‍ സിദ്ധിഖ് നല്‍കിയിരിക്കുന്ന മൊഴി. ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി തന്നോട് പരാതിയായി പറഞ്ഞിട്ടുണ്ടെന്നും ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്നും സിദ്ധിഖിന്റെ മൊഴിയില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News