Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്നാട്ടിൽ വീശിയടിച്ച വർധ ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം പത്തായി.മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.ചെന്നൈയിലടക്കം റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് അടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കി. സബര്‍ബന്‍ ട്രെയിനുകളും ഓടുന്നില്ല.
റോഡ് ഗതാഗതവും ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചു. അടുത്ത 12 മണിക്കൂര്‍ വരെ പ്രദേശത്ത് ശക്തമായ മഴ തുടരും. ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 130150 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റിന്റെ തീവ്രത വൈകുന്നേരത്തോടെ 1525 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കാറ്റ് ചെന്നൈ നഗരം കടന്നുപോയെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. വര്‍ധയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴിക്കാറ്റ് മണിക്കൂറില്‍ നൂറ്റിമുപ്പതുമുതല്‍ നൂറ്റിയന്‍പത് കിലോമീറ്റര്‍ വരെ വേഗത്തിലാണ് കരയിലെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കരയിലെത്തിയ കാറ്റ് രണ്ടു മണിക്കൂറോളം അതിശക്തമായി തുടര്‍ന്നു.
തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങള്‍ അതീവജാഗ്രതയിലാണ്.ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ കഴിയുന്ന 9,400ല്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധയിടങ്ങളിലായി 266 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 95 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ ഏതാണ്ട് 8000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 10,754 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. കപ്പലുകളടക്കമുള്ള രക്ഷാസംവിധാനങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
വൈകിട്ട് ഏഴുവരെ പുറത്തിറങ്ങരുതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജനത്തിനു നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണസേനയുടെ 19 സംഘങ്ങളെ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലുമായി വിന്യസിച്ചിട്ടുണ്ട്.
Leave a Reply