Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളില്‍ രണ്ടുപേര്‍ക്ക് തിഹാര്‍ ജയിലില്‍ പഠനം തുടരാന്‍ കോടതി അനുമതി. പഠിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് വാദിച്ചതിനെത്തുടര്‍ന്നാണ് വിനയ് ശര്‍മയ്ക്കും അക്ഷയ് സിങ് ഠാക്കൂറിനും അനുമതി നല്കിയത്. കൂട്ടബലാത്സംഗ കേസിലെ മുകേഷ്, പവന്‍ ഗുപ്ത എന്നിവര്‍ക്കൊപ്പം മറ്റൊരു കവര്‍ച്ചക്കേസില്‍ വിചാരണ നേരിടുമ്പോഴാണ് വിനയ് ശര്‍മയും അക്ഷയ് ഠാക്കൂറും പഠിക്കാന്‍ അനുമതി നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഡല്‍ഹി സര്‍വകലാശാല ജയിലില്‍ നൽകിയ സൗകര്യം ഉപയോഗിച്ച് പഠിക്കാനാണ് അനുമതി തേടിയത്. മറ്റ് തടവുകാരില്‍ നിന്ന് തന്റെ കക്ഷികള്‍ക്ക് ഭീഷണിയുണ്ടെന്ന് അഭിഭാഷകനും അറിയിച്ചു. പ്രതികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റാന്‍ കോടതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ഡിസംബര്‍ 16ന് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് നാല് പ്രതികളും. പ്രതികളുടെ ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു. കേസിലെ മുഖ്യപ്രതി രാംസിങ്ങിനെ മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗ സംഭവത്തിന് മുമ്പായി പ്രതികള്‍ മറ്റൊരു മരപ്പണിക്കാരനെ ബസ്സില്‍ക്കയറ്റി കവര്‍ച്ച നടത്തിയശേഷം വഴിയില്‍ ഇറക്കിവിട്ട കേസിലാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്.
Leave a Reply