Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഇന്ന് വീണ്ടും ജാമ്യമ്യാപേക്ഷ നൽകും. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷാ നൽകുന്നത്. 60 ദിവസം കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകുന്നത്. സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
പ്രധാനപ്പെട്ട എല്ലാ സാക്ഷികളുടെയും മൊഴിയെടുപ്പ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനിയും ജാമ്യം തടയേണ്ടതില്ല എന്നാണു ദിലീപ് അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിക്കുക. നേരത്തെ രണ്ടു തവണയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുമ്പ് കൊടുത്ത അതേ ബെഞ്ചിൽ തന്നെയാണ് ദിലീപ് ഇത്തവണയും അപേക്ഷിക്കുന്നത്.
ദിലീപിന്‍റെ അവസാനത്തെ അവസരം കൂടിയാണ് ഇത്. ഈ ഹർജി കൂടെ തള്ളിയാൽ പിന്നെ വിചാരണ തടവുകാരനായി ജയിലിൽ കഴിയാൻ മാത്രമേ ദിലീപിന് സാധിക്കുകയുള്ളു. ദിലീപ് ഇന്ന് അപേക്ഷ നൽകുമ്പോൾ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരാവാത്തത് അടക്കം പലതും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കും.
അതേസമയം ദിലീപിനെ കാണാൻ ജയിലിലേക്ക് എത്തി പലരും പിന്തുണ നൽകിയത് ഒരുപക്ഷ ദിലീപിന് വിനയായേക്കാം. ഇതും കോടതിയിൽ പ്രോസിക്യൂഷൻ ഉയർത്തിക്കാണിച്ചേക്കും. നടൻ ഗണേഷ് കുമാർ, ജയറാം അടക്കം പല പ്രമുഖരും ദിലീപിനെ സന്ദർശിച്ചിരുന്നു.
ഇന്ന് തന്നെയാണ് നടനും സംവിധായകനുമായ നാദിർഷായുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയതുമായ കേസിൽ അറസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഹർജി. പോലീസ് പറയുംപോലെ മൊഴി കൊടുക്കാൻ പറ്റില്ലെന്നും ഇതിനാൽ അറസ്റ്റിനു സാധ്യത ഉണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.
നാദിർഷ പൾസർ സുനിക്ക് പണം നൽകിയിരുന്നെന്നു സുനി കഴിഞ്ഞ ദിവസം മൊഴി നൽകിയതായി പുറത്തു വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യാനായി നാദിർഷയെ വിളിപ്പിച്ചപ്പോഴാണ് നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നാദിർഷ ആദ്യം നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് പോലീസിന്‍റെ വാദം.
Leave a Reply