Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കല്ലമ്പലത്ത് എടിഎം തകര്‍ത്തുള്ള മോഷണത്തിന് പിന്നിൽ പത്താം ക്ലാസുകാരൻ. ലക്ഷങ്ങളുടെ കടം തീര്‍ക്കാന്‍ സുഹൃത്തുക്കളായ ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്നാണ് വിദ്യാർഥി മോഷണം ആസൂത്രണം ചെയ്തത്. സംഭവത്തില്‍ രണ്ടു വിദ്യാർഥികളടക്കം അഞ്ചു പേരെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഖ ജീവിതം നയിക്കാന്‍ പലിശയ്ക്ക് ബ്ലെയ്ഡുകാരില്‍ നിന്നും വിദ്യാർഥി ആറു ലക്ഷത്തോളം രൂപ കടമെടുത്തിരുന്നു. ഈ കടം വീട്ടാന്‍ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു എടിഎം കവര്‍ച്ച. വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. കടംതീര്‍ക്കാന്‍ സുഹൃത്തും കുപ്രസിദ്ധ മോഷ്ടാവുമായ വാള ബിജുവാണ് എടിഎം മോഷണം നടത്താമെന്ന് വിദ്യാർഥിയെ ഉപദേശിച്ചത്. ഇതിനെ തുടർന്ന് പത്താം ക്ലാസുകാരനും സുഹൃത്തും സ്ഥിരം മോഷ്ടാക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്ന് ആദ്യം കല്ലമ്പലത്തെ ഒരു എടിഎം മോഷണം ശ്രമിച്ചെങ്കിലും അത് നടന്നില്ല. പിന്നീട് അടുത്ത ദിവസമാണ് ഇവർ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം ലോക്കര്‍ പുറത്തെടുത്തത്. സിസിടിവി ക്യാമറകളും ലൈറ്റുകളും നശിപ്പിച്ച ശേഷമായിരുന്നു ലോക്കര്‍ പുറത്തെടുത്തത്. എന്നാൽ ഭാരമുള്ള ലോക്കര്‍ നാനോ കാറില്‍ കെട്ടിവലിച്ചുവെങ്കിലും മുന്നോട്ടുകൊണ്ടുപോകാനായില്ല. പിന്നീട് പുലർച്ചയായപ്പോൾ പത്രവിതരണക്കാര്‍ എത്തിയതോടെ ലോക്കര്‍ റോഡില്‍ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയായിരുന്നു. പിന്നീട് അബദ്ധവശാൽ സിസിടിവിയില്‍ കുടുങ്ങിയ ദൃശ്യങ്ങളും നാനോ കാറിനെ കുറിച്ച് ദൃകസാക്ഷികള്‍ നല്‍കിയ വിവരങ്ങളെയും കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.വിദ്യാർഥികളെ കൂടാതെ വാള ബിജു, വിശാഖം, ചൈന മുരളി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Leave a Reply