Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെലൊ ഹോറിസോണ്ടെ: ജര്‍മ്മന്‍ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ ബ്രസീല്‍ ബൊലോ ഹൊറീസോണ്ടയില്‍ മറ്റൊരു ദുരന്തമായി.ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി നാണംകെട്ട് ബ്രസീൽ മടങ്ങുമ്പോൾ ഒന്നിനെതിരെ ഏഴു ഗോളുകളുടെ വിജയവുമായി ജര്‍മ്മനി ഫൈനലിലേക്ക് നടന്നുകയറി. ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഏറ്റവും അവിശ്വസനീമായ നിമിഷങ്ങള്‍ക്കാണ് ജര്‍മനിയുടെ ബ്രസീല്‍വധം നടമാടിയ എസ്റ്റാഡിയോ മിനെയ്‌രോ സ്‌റ്റേഡിയത്തിലെ സെമിഫൈനല്‍ പോരാട്ടം സാക്ഷ്യം വഹിച്ചത്. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെ ഇറങ്ങിയിട്ടും ബ്രസീല്‍ അത്ഭുതങ്ങള്‍ കാട്ടുമെന്ന് തോന്നിച്ചു ആദ്യ നിമിഷങ്ങള്‍. പക്ഷേ, വെറും പത്തു മിനിറ്റ് നേരത്തെ അത്ഭുതം മാത്രമായിരുന്നു അത്. പതിനൊന്നാം മിനുറ്റില്‍ തോമസ് മുള്ളറിലൂടെയാണ് ജര്‍മ്മനി തുടങ്ങിയത്. ജര്‍മ്മനിക്ക് ലഭിച്ച ആദ്യ കോര്‍ണര്‍ പ്രതിരോധക്കാര്‍ ശ്രദ്ധിക്കാതെ നിന്ന തോമസ് മുള്ളര്‍ കൃത്യമായി ഗോളാക്കി മാറ്റുകയായിരുന്നു. ബ്രസീല്‍ പ്രതിരോധത്തിന്റെ പാളിച്ചയെക്കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു ജര്‍മ്മനി നേടിയ ആദ്യ ഗോള്‍. വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനമാത്രമായിരുന്നു മുള്ളറുടെ ഗോള്‍.മത്സരത്തിന്റെ ഭൂരിഭാഗം സമയവും ബ്രസീല്‍ പ്രതിരോധം തങ്ങളുടെ ഉത്തരവാദിത്വം മറന്നു. ആദ്യ ഗോള്‍ സമ്മാനിച്ച ഞെട്ടല്‍ മാറും മുമ്പേ ഇരുപത്തി മൂന്നാം മിനുറ്റില്‍ മിറോസ്ലാവ് ക്ലോസെ ചരിത്രം തിരുത്തിയ ഗോള്‍ നേടി. പെനല്‍റ്റി ബോക്‌സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനുള്ളില്‍ ക്ലോസെ ഗോള്‍ നേടുകയായിരുന്നു. ലോകകപ്പില്‍ ക്ലോസെയുടെ പതിനാറാം ഗോളാണിത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ബ്രസീല്‍ താരം റൊണാള്‍ഡോയില്‍ നിന്നും സ്വന്തം പേരിലേക്ക് ക്ലോസെ മാറ്റി എഴുതുകയും ചെയ്തു.മത്സരം തീരുന്നതിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ബ്രസീലിന്റെ ഏകഗോള്‍ ഓസ്‌ക്കര്‍ നേടി. ബ്രസീലിയന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ കാണികള്‍ ഏറ്റവും തണുത്ത രീതിയില്‍ ആഘോഷിച്ച ഗോളായിരിക്കും അത്. പ്രതിരോധത്തില്‍ നായകന്‍ തിയാഗോ സില്‍വയും മുന്നേറ്റത്തില്‍ നെയ്മറും ഇല്ലെന്ന് തിരിച്ചറിവുണ്ടായിരുന്നെങ്കിലും ഒരിക്കലും സ്‌കൊളാരിയുടെ ടീമില്‍ നിന്നും ഇത്ര വലിയൊരു ദയനീയ തോല്‍വി എതിരാളികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. മഞ്ഞക്കടലായ ഗ്യാലറി കണ്ണീരില്‍ കുതിര്‍ന്ന് അനക്കമറ്റ് നില്‍ക്കുന്നതും സ്‌കൊളാരിയുടെ ദയനീയ ഭാവവും ഈ ലോകകപ്പിലെ ഏറ്റവും ദയനീയ കാഴ്ചകളായി. അടുത്ത ലോകകപ്പില്‍ പകരം വീട്ടാമെന്ന വാശിയോടെയാകണം ഓരോ ബ്രസീലുകാരനും വീട്ടിലേക്ക് മടങ്ങിയത്.
Leave a Reply