Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ആദായ നികുതി ഇളവ് നൽകാൻ കേന്ദ്രസര്‍ക്കാര്‍ ആലോചന.കള്ളപ്പണത്തിന്‍റെ കൈമാറ്റം കുറയ്ക്കുന്നതിനുള്ള നടപടിയെന്ന നിലയിലാണ് ധനകാര്യമന്ത്രാലയം ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.പണം നേരിട്ട് കൈമാറ്റം ചെയ്യുന്നത് കുറയ്ക്കുന്നതിനായാണ് ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് പണമിടപാട് നടത്തുന്ന വ്യക്തികള്‍ക്ക് നികുതിയിളവ് നല്‍കാനുള്ള നിര്‍ദേശം കേന്ദ്ര ധനകാര്യ മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതോടൊപ്പം പെട്രോള്‍ പമ്പുകളിലും ഗ്യാസ് ഏജന്‍സികളിലും റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനും ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന അധികതുക നിര്‍ത്തലാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍വീസ് ചാര്‍ജ്, സര്‍ചാര്‍ജ്, കണ്‍വീനിയന്‍സ് ഫീ തുടങ്ങിയ പേരുകളിലാണ് ഇത്തരം സേവനങ്ങള്‍ക്ക് അധിക തുക ഈടാക്കുന്നത്.ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ പണം സ്വീകരിക്കുന്ന കച്ചവടക്കാര്‍ക്കും നികുതിയിളവുകള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. 50 ശതമാനം പണം കൈമാറ്റവും ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ നടത്തുന്നവര്‍ക്ക് ആനുപാതികമായ നികുതിയിളവോ, ഓരോ ഇലക്ട്രോണിക് കൈമാറ്റത്തിനും മൂല്യവര്‍ദ്ധിത നികുതിയില്‍ ഒന്നോ രണ്ടോ ശതമാനത്തിന്‍റെ ഇളവോ നല്‍കാനാവുമെന്നാണ് സര്‍ക്കാര്‍ രേഖ പറയുന്നത്. രാജ്യത്ത് കറൻസി നോട്ട് രഹിത പണമിടപാട് പ്രോൽസാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. കരടുരേഖയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഈ മാസം 29 വരെ സർക്കാർ സ്വീകരിക്കും.
Leave a Reply