Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടുക്കി: ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ ബലി കൊടുത്തതായി റിപ്പോർട്ട്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് പെണ്‍കുട്ടികളെ ബലി നല്‍കിയതെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളിലാണ് മൂന്ന് നരബലിയും നടന്നതെന്നും മനുഷ്യാവകാശ സമൂഹികനീതി കമ്മീഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഡിജിപി നിര്‍ദേശിച്ചതനുസരിച്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസത്തിനിടെയാണ് മൂന്നു പെണ്‍കുട്ടികളെ നരബലി നടത്തിയതെന്നു പരാതിയില്‍ പറയുന്നു. ദേവീപ്രീതിക്കായും ജാതകദോഷം മാറ്റാനും എന്ന പേരിലാണ് പെണ്‍കുട്ടികളെ നരബലി നല്‍കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര ശിശുക്ഷേമ വകുപ്പ്, ബാലാവകാശ കമ്മീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. രണ്ടുമാസം മുമ്പ് സംഘടനാപ്രവര്‍ത്തകര്‍ ഇടമലക്കുടിയില്‍ രഹസ്യമായി തങ്ങിയപ്പോഴാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പരാതി ലഭിച്ചതോടെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം പരാതിയുടെ സത്യാവസ്ഥയും അന്വേഷിക്കും.
ആദിവാസി വര്‍ഗത്തില്‍പ്പെട്ട മുതുവാന്‍ ഗിരിവര്‍ഗക്കാരാണ് ഇവിടെയുള്ളത്. വനത്തില്‍ ചിതറിയുള്ള 38 കോളനികളിലായി ഇവര്‍ താമസിക്കുന്നു. ആകെ 13 വാര്‍ഡുകള്‍. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് വീടുകള്‍ 656 , വോട്ടുള്ളവര്‍ 1412 . ഇതില്‍ പുരുഷന്മാര്‍ 731 , സ്ത്രീകള്‍ 681 സാക്ഷരത 20 ശതമാനം മാത്രം. റോഡ്, വൈദ്യുതി, ടെലിഫോണ്‍ എന്നിവ എത്തിയിട്ടില്ല. ചില മലഞ്ചരുവുകളില്‍ നിന്ന് തമിഴ് നാട്ടിലെ മൊബൈല്‍ ടവ്വര്‍ വഴി പുറം ലോകവുമായി ബന്ധപ്പെടാം. എല്ലാ സാധനങ്ങളും തലച്ചുമട് ആയിട്ടാണ് അവിടെ എത്തിക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. ഇടമലക്കുടിയില്‍ മൂന്നു മാസം മുന്‍പ് സന്ദര്‍ശനം നടത്തിയ മനുഷ്യാവകാശ സംഘടന ആദിവാസി കുടികളില്‍ നരബലി നടക്കുന്നുണ്ടെന്നും എട്ടു മാസത്തിനിടെ ദേവപ്രീതിക്കും ദോഷം മാറുവാനുമായി മൂന്നു കുട്ടികളെ ബലി നല്‍കിയെന്നും കാണിച്ചു ദേശീയ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു.ദേശീയ ബാലാവകാശ കമ്മിഷന്‍ കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടക്കുന്നത്.
എന്നാല്‍ ഇടമലക്കുടിയില്‍ ഇത്തരത്തില്‍ നരബലി നടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം.
പരാതിയുടെ നിജസ്ഥിതിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇടമലക്കുടിക്കു സമീപമുള്ള കാട്ടുവഴിയിലൂടെ കഞ്ചാവും ചന്ദനവും കടത്തുന്നവരുടെ പ്രചാരണമാണിതെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. നരബലി നടക്കുന്ന സ്ഥലമാണെന്നു പ്രചരിപ്പിച്ച് കാട്ടുവഴി വിജനമാക്കാനുള്ള തന്ത്രമാണിതെന്നാണു നിഗമനം.മുന്‍പും ഇത്തരത്തില്‍ പ്രചാരണമുയര്‍ന്നപ്പോള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.
Leave a Reply