Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ബലാത്സംഗം ചെറുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആസ്വദിക്കുക…ആർക്കും ഞെട്ടലോടെ മാത്രം കേൾക്കനാവുന്ന ഈ ഉപദേശം രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സി ബി ഐയുടെ ഡയറക്ടറുടെ വകയാണ്.കായികമത്സരങ്ങളിലെ വാതുവയ്പ് സംബന്ധിച്ച് സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നടത്തിയ സാന്ദര്‍ഭിക പരാമര്‍ശം വിവാദമാകുന്നു.കായിക മത്സരങ്ങളില്‍ വാതുവെയ്പ് തടയാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിയമപരമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കവേയാണ് അദ്ദേഹം ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കുക എന്ന ചൊല്ല് ഉദ്ധരിച്ച് താരതമ്യം ചെയ്തത്.സ്‌പോര്‍ട്‌സിലെ ധാര്‍മ്മികതയും സത്യസന്ധതയും എന്ന വിഷയത്തില്‍ സി.ബി.ഐ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യത്ത് ചില സംസ്ഥാനങ്ങള്‍ ലോട്ടറി നടത്തുന്നു.ടൂറിസ്റ്റ് റിസോട്ടുകളില്‍ കാസിനോകളുണ്ട്,കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്കായി സര്‍ക്കാര്‍ തന്നെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. അങ്ങനെയെങ്കില്‍ വാതുവെയ്പ് നിയമവിധേയമാക്കുന്നതില്‍ എന്താണ് ദോഷമുള്ളത്-ഇതിനെല്ലാം പുറമെ നമുക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുണ്ടോ?അവയുടെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതും ബലാത്സംഗം തടയാന്‍ കഴിയാത്തതിന് തുല്യമാണ്.പണം കൈവിടാതെ വാതുവെയ്പും നിയമവിധേയമാക്കി അതിലൂടെ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കണം-അദ്ദേഹം പറഞ്ഞു.സ്ത്രീ പക്ഷ സംഘടനകളും പ്രവര്‍ത്തകരുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ സിന്‍ഹയ്‌ക്കെതിരെ രംഗത്തെത്തിയതോടെ പ്രസ്താവന പിന്‍വലിക്കാന്‍ സിന്‍ഹക്ക് മേല്‍ സമ്മര്‍ദ്ദം കൂടുകയാണ്.എന്നാല്‍ തന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചു എന്നാണ് സിന്‍ഹയുടെ പക്ഷം.തനിക്കാര്യം വെറുമൊരു ഉദാഹരണമായി പറഞ്ഞതാണ്.ബെറ്റിങ് നിരോധിക്കുക എളുപ്പമല്ലെന്നും നിയമവിരുദ്ധമാണെങ്കിലും നിരോധിക്കാന്‍ സാധിക്കാത്ത ഒട്ടേറെ കാര്യങ്ങളുണ്ടെന്നും സൂചിപ്പിക്കാനാണ് താനിത് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.തനിക്കെതിരെ നടക്കുന്ന ഹീനമായ പ്രചാരണമായാണ് സിന്‍ഹ എതിര്‍വാദങ്ങളെ വിശേഷിപ്പിച്ചത്.എന്നാല്‍ സിന്‍ഹ പൊതുസമൂഹത്തിന് മുന്നില്‍ മാപ്പുപറയുകയാണ് വേണ്ടതെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലെ രഞ്ജന കുമാരി ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ നിസ്സാര വല്‍ക്കരിച്ച് കാണിക്കുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പതിവാക്കിയിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
Leave a Reply