Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡി തുകയ്ക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്ന വാറ്റ്(മൂല്യവര്‍ധിത നികുതി) ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇതോടെ ആധാര്‍ വഴി ബന്ധിപ്പിച്ച ഗ്യാസ് സിലിണ്ടറിൻറെ വിലയില്‍ 41.32 രൂപ കുറയും.ജനുവരി ഒന്നുമുതല്‍ ഇതിനു മുന്‍കാലപ്രാബല്യമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.നിലവില്‍ 1,300 രൂപയാണ് പാചകവാതക സിലിണ്ടറിന്റെ വില.856 രൂപയാണ് ഒരു സിലിണ്ടറിന് സബ്‌സിഡിയായി നല്‍കുന്നത്.ഈ സബ്‌സിഡി തുകയ്ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കുന്നതുമൂലം 814 രൂപ മാത്രമേ സബ്‌സിഡിയായി ഉപഭോക്താവിന് ഇപ്പോള്‍ ബാങ്കില്‍ ലഭിക്കുന്നുള്ളൂ.സര്‍ക്കാറിൻറെ പുതിയ തീരുമാനം വന്നതോടെ ഇനിമുതല്‍ പാചകവാതക സിലിണ്ടറിന് വിലയായ 13,00 രൂപയില്‍ നിന്ന് വാറ്റ്തുക കിഴിച്ചുള്ള വില ഉപഭോക്താക്കള്‍ നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.പുതിയ തീരുമാനംവഴി സംസ്ഥാന സര്‍ക്കാറിന് ഏകദേശം 247 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കേരളത്തില്‍ 77.12 ലക്ഷം കുടുംബങ്ങളാണ് പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുന്നത്.ഇതില്‍ 96.95 ശതമാനം ഉപഭോക്താക്കളും ഒമ്പത് സിലിണ്ടറിന് താഴെമാത്രം ഉപയോഗിക്കുന്നവരാണ്.എങ്കില്‍പോലും സബ്‌സിഡിക്കുള്ള സിലിണ്ടറുകളുടെ എണ്ണം 12 ആയി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നു.പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് കേരളത്തിലെത്തിയപ്പോള്‍ കെ.പി.സി.സിയും സംസ്ഥാന സര്‍ക്കാറും ഈ ആവശ്യം ഉന്നയിച്ചിരുന്നു.എ.ഐ.സി.സി.യിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു.ഈ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ സമരംമൂലമാണെന്ന് സി.പി.എം.അവകാശപ്പെടുന്നത് ബാലിശമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കേരളത്തില്‍ 90 ശതമാനം പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചെങ്കിലും ബാങ്കുകളുമായി ലിങ്ക് ചെയ്തിരിക്കുന്നത് 57 ശതമാനംപേര്‍ മാത്രമാണ്.അതുകൊണ്ടാണ് ആറുമാസത്തേക്ക് സാവകാശം സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.ഇതനുസരിച്ച് രണ്ടുമാസത്തെ സാവകാശം നമുക്ക് ലഭിച്ചിട്ടുണ്ട്.ആവശ്യമെങ്കില്‍ കൂടുതല്‍ സമയം അനുവദിക്കാമെന്നു കേന്ദ്രം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply