Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി സെന്റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച ചടങ്ങിൽവച്ച് നിവിൻ പോളിക്കൊപ്പം ഫോട്ടോയെടുത്ത മാധ്യമങ്ങള്‍ക്കെതിരെ എ.എസ്.പി മെറിന്‍ ജോസഫിന്റെ രൂക്ഷ വിമര്‍ശനം. ഇത്തരം വിഷയങ്ങള്‍ വാര്‍ത്തയാക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അധപതനമാണെന്ന് മെറിന്‍ ജോസഫ് വിമര്‍ശിച്ചു. ഫേസ് ബുക്കിലാണ് കൊച്ചി എ.എസ്.പിയായ മെറിന്‍ ജോസഫ് ഐ.പി.എന്റെ പോസ്റ്റ്.തന്റെ പ്രവൃത്തി ആർക്കും ശല്യമുണ്ടാക്കിയില്ല, പകരം പണിയൊന്നുമില്ലാത്ത ഒരു ന്യൂസ് ചാനൽ റിപ്പോർട്ടറുടെ ശ്രദ്ധയാകർഷിക്കുക മാത്രമാണ് ഉണ്ടായത്. പത്രപ്രവർത്തക മൂല്യങ്ങൾ ഇല്ലാത്ത ഒരു ചാനൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രൊട്ടോക്കോൾ പഠിപ്പിക്കാൻ വരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മെറിൻ ഫേസ്ബുക്കിൽ കുറിച്ചു.
മെറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴമ്പില്ലാത്ത വിഷയങ്ങളിൽ പ്രതികരിക്കാത്തതിനാലാണ് സംഭവത്തിൽ താൻ ഇതുവരെ പ്രതികരിക്കാതിരുന്നത്. ഇനിയും വിശദീകരണം ആവശ്യമുള്ളവർക്കു വേണ്ടിയാണ് ഈ കുറിപ്പ്. നിവിനൊപ്പമുള്ള തന്റെ ഫോട്ടോയെടുത്തത് ഹൈബി ഈഡൻ എംഎൽഎ തന്നെയാണ്. അത് അദ്ദേഹത്തിന്റെ സമ്മതം ചോദിച്ചതിനു ശേഷവുമായിരുന്നു. പത്രപ്രവർത്തനത്തിന്റെ മൂല്യങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ന്യൂസ് ചാനൽ ഈ സംഭവം ഉയർത്തിപ്പിടിച്ച് ഓഫീസർമാരുടെ പ്രോട്ടോക്കോൾ വിശദീകരിക്കാൻ വരുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.
ഇത്തരം വില കുറഞ്ഞ സെൻസേഷനുകളിൽ വിശ്വസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഞാൻ അപ്പോൾ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല എന്നാണ്. അതിഥിയായി പങ്കെടുത്ത എനിക്ക് അവിടെ ചെയ്യാനുണ്ടായിരുന്നത് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നതായിരുന്നു. ആ ജോലിയും കഴിഞ്ഞിരുന്നു. സമ്മാന വിതരണത്തിനായി സംഘാടകർ വേദിയൊരുക്കുന്നതിനിടെയുള്ള സമയത്താണ് ഫോട്ടോയെടുത്തത്. ആഭ്യന്തര മന്ത്രിയും ആ സമയം വേദി വിട്ടിരുന്നു. മറ്റ് വിശിഷ്ടാതിഥികൾ സ്‌റ്റേജിൽ നിന്ന് മാറുകയും ചെയ്തിരുന്നു.
ഇത്രയും ഒഴിവു സമയം കിട്ടുമ്പോൾ ഞാനെന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? സ്‌റ്റേജിൽ നിന്ന് ചാടണമായിരുന്നോ? അതോ അറ്റൻഷനായി നിന്ന് സദസ്സിലുള്ളവരെ സല്യൂട്ട് ചെയ്യണമായിരുന്നോ? അതോ സ്‌റ്റേജിൽ എന്റെ സീറ്റ് പോകാതെ അവിടെ പോയി ഇരിക്കണമായിരുന്നോ? ഞാൻ എന്റെ ഡ്യൂട്ടിയെ ധിക്കരിക്കുകയാണെന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത്, വെറുതേയിരിക്കുമ്പോൾ ഫോട്ടോ അപ് ലോഡ് ചെയ്യരുതെന്ന് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത് എന്നാണ്.
അവിടെ നടന്നിരുന്ന ചടങ്ങിന് തടസമുണ്ടാക്കുന്ന വിധത്തിൽ ഞാൻ പ്രവർത്തിച്ചിട്ടില്ല. പകരം കാര്യമായി ഒന്നും ചെയ്യാൻ വകയില്ലാതെയിരുന്ന ഒരു റിപ്പോർട്ടറുടെ ശ്രദ്ധയാകർഷിക്കുക മാത്രമായിരിക്കാം ഒരുപക്ഷേ ഞാൻ ചെയ്തത്. ഒളിഞ്ഞു നോട്ടത്തിനും വില കുറഞ്ഞ കൂട്ടിക്കൊടുപ്പിനും പ്രാമുഖ്യം നൽകുന്ന ചാനലുകളോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ. ഇവർക്ക് ഇത്തരം രീതികളിലൂടെയല്ലാതെ ഉപജീവനം കഴിക്കാനുള്ള മാർഗം കാട്ടിക്കൊടുക്കണം എന്നു മാത്രമാണ് എനിക്ക് പ്രാർത്ഥിക്കാനുള്ളത്.
–
–
Leave a Reply