Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സർപ്പങ്ങളെ ആരാധിക്കുന്ന സമ്പ്രദായം വളരെ പണ്ടു മുതലേ ഉണ്ടായിരുന്നതാണ്. പല മതങ്ങളും സർപ്പാരാധന നടത്തിയിരുന്നു. അനന്തന്റെ മുകളിൽ മഹാവിഷ്ണു കിടക്കുന്നത് പോലെ തന്നെ ശ്രീബുദ്ധന്‍ ശയിക്കുന്ന വിഗ്രഹങ്ങളും ഉണ്ട്. ജൈനമതസ്ഥരും അഞ്ചു തലയുള്ള നാഗവിഗ്രഹങ്ങൾ വച്ചാരാധിച്ചിരുന്നു. കേരളത്തില്‍ സർപ്പങ്ങളെ കാവുകളിൽ കുടിയിരുത്തി എല്ലാ തറവാടുകളോടു ചേർന്നും ആരാധിച്ചു പോന്നു.
സർപ്പകോപം, സർപ്പശാപം എന്നിങ്ങനെ ദോഷങ്ങൾ വരാതിരിക്കാന്‍ സർപ്പപ്രീതിക്കായി നൂറും പാലും നൽകുന്നു. സർപ്പത്തെ കൊന്ന ദോഷം തീരാനായി സർപ്പബലി നടത്തണം. പാമ്പിന്റെ പ്രതിമ, പുറ്റ്, മുട്ട എന്നിവ സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ നിർമ്മിച്ചത് സർപ്പക്ഷേത്രങ്ങളില്‍ സമർപ്പിക്കുന്ന പതിവും ഉണ്ട്. കോഴി മുട്ടയും ചില സ്ഥലങ്ങളിൽ സമർപ്പിക്കുന്നു.
സർപ്പം പാട്ട്, കളമെഴുത്തും പാട്ട്, പുള്ളുവൻ പാട്ട് എന്നിങ്ങനെയുള്ള കർമ്മങ്ങളും സർപ്പപ്രീതിക്കായി ചെയ്യുന്നു. പുള്ളവനും പുള്ളോത്തിയും ഒരു പ്രത്യേക ഈണത്തിലും താളത്തിലും കുടം മീട്ടി പാടിയാൽ സന്തതി പരമ്പരകളുടെ ദോഷങ്ങൾ തീരുമെന്നാണ് വിശ്വാസം. സർപ്പദോഷങ്ങൾക്ക് പരിഹാരമായി ശിവന്, ഗണപതിക്ക്, സുബ്രഹ്മണ്യൻ എന്നീ ദേവന്മാർക്കും വഴിപാടുകൾ നടത്തുന്നു. വീടിനടുത്തുള്ള സർപ്പത്തിന് വഴിപാടു നടത്തുന്നതാണ് ഏറ്റവും ഉത്തമം.
കുട്ടികളില്ലാത്ത ദമ്പതികൾ സർപ്പപ്രീതി വരുത്തിയാൽ സന്താനഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം. മണ്ണാറശാല, ആമേട, പാമ്പുംമേക്കാട്, പെരളശ്ശേരി ക്ഷേത്രം, അനന്തൻകാട് ക്ഷേത്രം, വെട്ടിക്കോട് ക്ഷേത്രം ഒക്കെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ്. എന്നാൽ ഒട്ടുമിക്ക ക്ഷേത്രത്തിലും നാഗപ്രതിഷ്ഠ ഉപദേവതയായി കണ്ടുവരുന്നു. എല്ലാ മാസവും ആയില്യത്തിന് ആണ് സർപ്പങ്ങൾക്ക് പ്രാധാന്യമുള്ള ദിവസം. കന്നിമാസത്തിലും തുലാമാസത്തിലും കൂടുതൽ വിശേഷമായി കണക്കാക്കുന്നു.
പാല്‍പായസ നിവേദ്യവും പ്രത്യേകമായി ചില സ്ഥലങ്ങളിൽ കഴിക്കും എണ്ണയും സമർപ്പിക്കുന്നു. സ്ഥലസംബന്ധമായി സർപ്പദോഷമുള്ളവരും ജാതകപ്രകാരം കുഴപ്പങ്ങൾ ഉള്ളവരുമൊക്കെ മേൽപ്പറഞ്ഞ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്.
Leave a Reply