Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശബരിമല: പൊലീസ് ദർശനാനുമതി നിഷേധിച്ചെന്ന് ശബരിമലയിൽ പതിനെട്ടാം പടിക്കരികിലെത്തിയ ശ്രീലങ്കൻ യുവതി. ഉദ്യമം പൂർത്തിയാക്കാതെ മടങ്ങേണ്ടിവന്ന ശശികല മാധ്യമങ്ങൾക്കു മുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പമ്പയിൽ തിരിച്ചെത്തിയ ശ്രീലങ്കൻ തമിഴ് വംശജ ശശികലയും കുടുംബവും ഒടുവിൽ കനത്ത പൊലീസ് സുരക്ഷയിലാണ് മടങ്ങിയത്.
ഇന്നലെ രാത്രിയാണ് ശബരിമലയിൽ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. ശ്രീലങ്കയിൽ നിന്നുള്ള തീർഥാടക ശശികല ,ഭർത്താവ് ശരവണമാരനും മകനും മറ്റൊരാൾക്കുമൊപ്പമാണ് ദർശനത്തിനെത്തിയത്. പമ്പയിലെത്തിയ സംഘം പൊലീസിന്റെ അറിവോടെ സന്നിധാനത്തേക്ക് തിരിച്ചു. പത്ത് മണിയോടെ സന്നിധാനത്തെത്തിയ സംഘം ലക്ഷ്യത്തിന് മുമ്പ് വഴിപിരിഞ്ഞു. ഇതിനിടെ ശ്രീലങ്കൻ യുവതി ദർശനം നടത്തിയെന്ന അഭ്യൂഹം പരന്നു. എന്നാൽ താൻ മാത്രമാണ് ദർശനം നടത്തിയിതെന്ന് ശരവണമാരൻ പറഞ്ഞു.

തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ഭർത്താവും മകനും മലയിറങ്ങി. എന്നാൽ ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാൻ ശരവണമാരൻ തയാറായില്ല. മലയിറങ്ങി ശരവണമാരൻ പമ്പയിലെ പൊലീസ് ഔട്ട് പോസ്റ്റിൽ വിശ്രമത്തിനിരുന്നു. തൊട്ടു പിന്നാലെ മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ ശശികലയും പമ്പയിലെത്തി. മുഖം മറച്ച് പമ്പ കടക്കാനൊരുങ്ങിയ ശശികലയെ മാധ്യമ പ്രവർത്തകർ തിരിച്ചറിഞ്ഞു. പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചു. പതിനെട്ടാം പടിക്ക് സമീപമെത്തിയ തനിക്ക് പൊലീസ് ദർശനാനുമതി നിഷേധിച്ചുവെന്നായിരുന്നു ആരോപണം. പൊലീസിന് നൽകിയ രേഖകളിൽ ശശികലക്ക് 46 വയസ്സാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Leave a Reply