Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ലോക എയ്ഡ്‌സ് ദിനം.ലോകത്തെ കാര്‍ന്ന് തിന്ന മാരക വൈറസ് ഏകദേശം നാല് കോടിയോളം ജീവനുകള്‍ എടുത്തു.
എയ്ഡ് സിന് കാരണമാകുന്ന ഹ്യൂമൻ ഇമ്മ്യൂണോ വൈറസുകൾ കണ്ടെത്തി 33 വർഷങ്ങൾ പിന്നിട്ടിട്ടും ഫലപ്രദമായ പ്രതിരോധ മരുന്നുകൾ കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് ഇപ്പോഴും ശാസ്ത്ര ലോകം. ലോകത്ത് ഇന്ന് 3.40 കോടി എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പുതിയ എച്ച്‌ഐവി കേസുകള്‍ 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. 63 ലക്ഷത്തോളം എച്ച്‌ഐവി ബാധിതരുള്ള ദക്ഷിണാഫ്രിക്കയാണ് ഏറ്റവുമധികം എച്ച്‌ഐവി രോഗികളുള്ള രാജ്യം. 32 ലക്ഷത്തോളം എച്ച്‌ഐവി ബാധിതരുള്ള നൈജീരിയയിലാണ് ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം എച്ച്‌ഐവി ബാധിതരുള്ളത്. കഴിഞ്ഞ വര്‍ഷം 15 ലക്ഷത്തോളം പേരാണ് എച്ച്‌ഐവി മൂലം മരണമടഞ്ഞത്. ദക്ഷിണാഫ്രിക്കയും നൈജീരിയയും കഴിഞ്ഞാല്‍ എച്ച്‌ഐവി ബാധിതര്‍ ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്. ഇതില്‍ മൂന്നര ലക്ഷത്തോളം പേര്‍ ദക്ഷിണേന്ത്യയിലാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏറ്റവുമധികം എച്ച്‌ഐവി ബാധിതരുള്ളത്. ആന്ധ്രപ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേരെ എയ്ഡ്‌സ് ബാധിച്ചിരിക്കുന്നത്.നമ്മുടെ കൊച്ചു കേരളത്തില്‍ 25,090 എച്ച് ഐവി ബാധിതരുണ്ടെന്നാണ് കണക്ക്.ഏറ്റവും കൂടുതല്‍ എയ്ഡ്സ് ബാധിതരുള്ളത് പാലക്കാട് ജില്ലയിലാണ്. അതേസമയം സര്‍ക്കാരുകളുടേയും വിവിധ എന്‍ജിഒകളുടേയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയത് എച്ച്‌ഐവി കേസുകള്‍ ഗണ്യമായി കുറയാന്‍ സഹായകമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘ലക്ഷ്യത്തിലേക്ക് മുന്നേറാം പുതിയ അണുബാധയില്ലാത്ത, വിവേചനമില്ലാത്ത ,എയ്ഡ്സ് മരണങ്ങളില്ലാത്ത നല്ല നാളേക്ക്’ എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് സന്ദേശം.സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം,അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് സാധാരണ എച്ച് ഐവി പകരുന്നത്.എന്നാല്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍ എച്ച് ഐവി വൈറസുകളുടെ വ്യാപനം പൂര്‍ണമായും തടയാന്‍ കഴിയും.ഒപ്പം എച്ച് ഐ വി ബാധിതരെ സമൂഹത്തിന്‍റെ ഭാഗമായി കണ്ട് സാധാരണജീവിതം നയിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ഒാര്‍മ്മപ്പെടുത്തലും കൂടിയാകട്ടെ ഈ ദിനം.
Leave a Reply