Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസർഗോഡ് : 19-കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുന്‍ കാമുകനും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മുന്‍ കാമുകന്‍ ആലംപാടിയിലെ അബ്ദുള്‍ ഹക്കീം(27), പൊവ്വലിലെ സലീം(29), ചെങ്കള നാലാംമൈലിലെ ഫറൂഖ് (27), ചാല റോഡ് ക്വാര്‍ട്ടേഴ്‌സിലെ ഹുസൈന്‍ (23), അണങ്കൂരിലെ അഷ്‌റഫ്( 23) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് ആലംപാടിയിൽ ആയിരുന്നു സംഭവം. ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘം ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
മെയ് 16-ന് ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. വീട്ടിൽ പെണ്ണുങ്ങൾ മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. വീട്ടിലെ പെണ്ണുങ്ങളെ ആക്രമിച്ചിട്ട ശേഷം പെണ്‍കുട്ടിയെയും കൊണ്ട് കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടിയും ഹക്കിം എന്നയാളും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ഒരു മാസം മുൻപ് പെണ്‍കുട്ടിയുടെ നിശ്ചയം മറ്റൊരു ആളുമായി കഴിഞ്ഞെന്നു അറിഞ്ഞ ഹക്കിം ക്വട്ടേഷൻ സംഘത്തെ വെച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെ രാജപുരത്ത് താമസിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. എന്നാൽ അവിടെയെത്തുമ്പോഴേക്കും സംഘം സ്ഥലംവിട്ടു. പിന്നീട് ഇയാൾ പെണ്‍കുട്ടിയെ വിട്ടു കിട്ടണമെങ്കിൽ 2 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയുണ്ടായി. അങ്ങനെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പോലീസ് ഇയാളെ പിടികൂടിയത്. മുൻപും രണ്ടു തവണ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യ തവണ പെണ്‍കുട്ടി പരാതിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് വെറുതെ വിടുകയായിരുന്നു. എന്നാൽ രണ്ടാമത്തെ തവണ ഹക്കിം തന്നെ പീഡിപ്പിച്ചതായി മൊഴി നൽകിയിരുന്നു. ആ കേസ് ഇപ്പോഴും നിലവിലുണ്ട്.
Leave a Reply