Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരീസ്:മരുഭൂമിയിലെ കൊടും ചൂടിൽ ആകെയുള്ളത് 20 ഔണ്‍സ് വെള്ളം. അതില്‍നിന്ന് ഒരു കവിള്‍ വെള്ളം മാതാപിതാക്കള്‍ കുടിച്ചു. ഒപ്പമുള്ള ഒമ്പതു വയസ്സുകാരന്‍ മകന് അവര്‍ രണ്ട് കവിള്‍ വെള്ളം നല്‍കി. മാതാപിതാക്കള്‍ തൊണ്ട പൊട്ടി മരിച്ചു. മകന്‍ മാത്രം രക്ഷപ്പെട്ടു. അമേരിക്കയിലെ പടിഞ്ഞാറന്‍ ഓറ്ററോ കൌണ്ടിയിലെ വൈറ്റ് സാന്റ്സ് മരുഭൂമിയിലാണ് കരളലയിക്കുന്ന സംഭവം നടന്നത്.
വടക്കു കിഴക്കന്‍ ഫ്രാന്‍സിലെ റെയിംസിനു സമീപമുള്ള ബൂര്‍ഷ്വാന്‍ എന്ന ചെറു പട്ടണത്തിലെ ഡേവിഡ് സറ്റെയിനര്‍ (42), ഭാര്യ ഓര്‍ണേലിയ (51) എന്നിവരാണ് മരുഭൂമിയില്‍ നടത്തിയ അവധിക്കാലയാത്രക്കിടെ ദാരുണമായി മരിച്ചത്. ഇവരുടെ മകന്‍ എന്‍സോയാണ് അവസാന നിമിഷം രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മരുഭൂമിയില്‍ ഇവര്‍ക്ക് വഴിതെറ്റുകയായിരുന്നു. ഇവിടെ, 38 സെല്‍ഷ്യസ് ചൂടായിരുന്നു. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഒരാള്‍ രണ്ട് ഗാലന്‍ വെള്ളം കുടിക്കേണ്ട അവസ്ഥ.
ഇവരുടെ കൈയില്‍ ആകെയുണ്ടായിരുന്നത് ഇത്തിരി വെള്ളമായിരുന്നു.ദാഹിച്ച് തൊണ്ട പൊട്ടുന്നതിനിടെ അമ്മ കാറില്‍ കയറി വെള്ളം കിട്ടുമോയെന്ന് നോക്കാന്‍ ശ്രമിച്ചുവെങ്കിലും കാറിനുള്ളില്‍ മരിച്ചു വീണു. പിതാവ് മരുഭൂമിയില്‍ മകനെ കെട്ടിപ്പിടിച്ചു കിടന്ന് മരിച്ചു. അവശനിലയില്‍ പിതാവിനൊപ്പം കിടക്കുകയായിരുന്നു മകന്‍.
മരുഭൂമിയില്‍ സഞ്ചരിക്കുകയായിരുന്ന പട്രോളിംഗ് സംഘമാണ് അമ്മയെ കാറിനുള്ളില്‍ മരിച്ചു കിടന്ന നിലയില്‍ കണ്ടത്. ഇവരുടെ ക്യാമറ പരിശോധിച്ചപ്പോള്‍ മറ്റ് രണ്ട് പേരുടെ പടങ്ങള്‍ കണ്ടു. തുടര്‍ന്ന് സംഘം മരുഭൂമിയില്‍ തെരച്ചില്‍ നടത്തി. രണ്ടു പേരും വീണു കിടക്കുകയായിരുന്നു. അവരുടെ അരികില്‍ രണ്ട് ചെറിയ വെള്ള കുപ്പികളുണ്ടായിരുന്നു. ബാലന്‍ അവശനിലയിലായിരുന്നുവെങ്കിലും മരിച്ചിരുന്നില്ല. ഉടന്‍ തന്നെ സംഘം അവനെയും മാതാപിതാക്കളെയും സമീപത്തെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
വിവരമറിഞ്ഞ് കുട്ടിയുടെ മുത്തശ്ശിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണം സംഭവിച്ചുവെങ്കിലും ബാലന്‍ അപകടാവസ്ഥ തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി.
Leave a Reply