Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡിഎഫ് മന്ത്രിസഭ നാളെ വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാളെ വൈകുന്നേരം നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിപുലമായ സംവിധാനങ്ങളാണ് സത്യപ്രതിജ്ഞക്കായി ഒരുക്കിയിരിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെ 19 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ എം.എല്‍.എ.മാര്‍, മുന്‍ എം.എല്‍.എ.മാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ ഡി. ജി.പി.മാര്‍, നിലവിലെ സെക്രട്ടറിമാര്‍, ഡി.ജി.പി.മാര്‍, കമ്മിഷന്‍ ചെയര്‍മാന്‍മാര്‍ തുടങ്ങിയവരെ സര്‍ക്കാര്‍ നേരിട്ട് ക്ഷണിക്കും. ബാക്കിയുള്ളവരെ പാര്‍ട്ടി ക്ഷണിക്കും.
നാളെ രാവിലെ നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. പിണറായി വിജയന്‍, തോമസ് ഐസക്ക്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, വിഎസ്.സുനില്‍കുമാര്‍, ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, പി.തിലോത്തമന്‍, ടി.പി.രാമകൃഷ്ണന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.കെ.ശൈലജ, എ.സി.മൊയ്തീന്‍, സി.രവീന്ദ്രനാഥ്, കെ.ടി.ജലീല്‍ എന്നിവരാണ് സിപിഎം, സിപിഐ എന്നീ ഘടകക്ഷികളില്‍ നിന്നും മന്ത്രിമാരാകുന്നത്. മറ്റ് ഘടകക്ഷികളില്‍ നിന്നും മന്ത്രിമാരാകുന്നവരെക്കുറിച്ച് അന്തിമ തീരുമാനം അതാത് ഘടകകക്ഷികള്‍ പ്രഖ്യാപിക്കും.
പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കറും, വി.ശശി ഡെപ്യൂട്ടി സ്പീക്കറുമാകും. എം.എം.മണി ചീഫ് വിപ്പുമാകും. സത്യപ്രതിജ്ഞ ചടങ്ങിന് വിപുലമായ ക്രമീകരണങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ. ശക്തമായ സുരക്ഷാക്രീമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നത്.
Leave a Reply