Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിജയ് ബാബുവിനും സാന്ദ്ര തോമസിനുമെതിരേ യുവസംവിധായകന്‍ ജോണ്‍ വര്‍ഗീസ് രംഗത്ത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ നിര്‍മ്മാണത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിറ്റ് ചിത്രം “അടി കപ്യാരേ കൂട്ടമണി”യുടെ സംവിധായകനാണ് ജോണ്‍ വര്‍ഗീസ്. ചിത്രത്തിന്റെ തമിഴ് നിര്‍മ്മാണാവകാശം തന്നെ കബളിപ്പിച്ച് തട്ടിയെടുത്തെന്നും ചിത്രം തമിഴിലെടുക്കാനുള്ള അവസരം ഇതുവഴി നഷ്ടമായെന്നും ജോണ്‍ വർഗീസ് പറയുന്നു.
അടി കപ്യാരേ കൂട്ടമണി തമിഴില്‍ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ട ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. ചിത്രീകരണം തുടങ്ങുംമുന്‍പ് ചിത്രം തമിഴില്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കരാര്‍ എഴുതുമ്പോള്‍ അക്കാര്യം ശ്രദ്ധിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ കരാറില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ അത് ചേര്‍ക്കാന്‍ വിട്ടുപോയെന്നായിരുന്നു മറുപടി. സിനിമ തമിഴില്‍ എടുക്കുമ്പോള്‍ വിരോധമില്ലെന്നും പറഞ്ഞു. അവര്‍ പറഞ്ഞത് വിശ്വസിച്ചതിനാല്‍ കരാര്‍ മാറ്റിയെഴുതാന്‍ വീണ്ടും ആവശ്യപ്പെട്ടില്ല. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റൊരു കരാറില്‍ അവര്‍ എന്നെക്കൊണ്ട് ഒപ്പിടുവിച്ചു. ചിത്രീകരണത്തിരക്കിലായിരുന്നതില്‍ അതെന്താണ് ശ്രദ്ധിക്കാനായില്ല. പക്ഷേ ചിത്രത്തിന്റെയും തിരക്കഥയുടെയും പൂര്‍ണാവകാശം ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലാക്കുന്ന കരാറായിരുന്നു അത്.
മലയാളം പുറത്തിറങ്ങിയതിന് ശേഷം ചിത്രം തമിഴില്‍ ചെയ്യാനായി മറ്റൊരു നിര്‍മ്മാതാവ് തയ്യാറായി വന്നു. അതിനുവേണ്ട താരങ്ങളുമായും സംസാരിച്ചിരുന്നു. ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഫീസില്‍ വന്ന് സംസാരിച്ചപ്പോഴാണ് ചതി മനസിലായത്. തമിഴിലും തങ്ങള്‍തന്നെ നിര്‍മ്മിച്ചോളാമെന്നാണ് അവര്‍ അന്നെന്നോട് പറഞ്ഞത്. എന്നാല്‍ അത് പറച്ചില്‍ മാത്രമാണെന്നും നടക്കില്ലെന്നും മനസിലായി. തുടര്‍ന്ന് കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു… “അടി കപ്യാരേ കൂട്ടമണി” വിജയ ചിത്രമായിരുന്നുവെന്നും നാല് കോടി ലാഭം ലഭിച്ചു; എന്നാല്‍ തനിക്ക് ലഭിച്ചത് തുച്ഛമായ തുക മാത്രമാണ്.. ആദ്യ ചിത്രത്തിന്‌ശേഷം തനിക്ക് ഇതുവരെ മറ്റൊരു ചിത്രം ചെയ്യാനാവാത്തതിന് കാരണം വിജയ് ബാബുവും സാന്ദ്രയുമാണ് ..” ജോണ്‍ വർഗീസ് പറയുന്നു.
അതേസമയം, വിജയ് ബാബു തന്നെ മർദ്ദിച്ചെന്ന് ആരോപിച്ച് പങ്കാളിയായ സാന്ദ്ര പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു വിജയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ആരോപണവുമായി ജോൺ വർഗീസും രംഗത്തെത്തിയത്.
Leave a Reply