Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നല്‍കിയതായി കാണിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന അഭിമുഖം വ്യാജമാണെന്ന് നടി കസ്തൂരി.
തനിക്കും കാസ്റ്റിങ്ങ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ടെന്ന തരത്തില്‍ പുറത്തുവന്ന അഭിമുഖത്തിനെതിരെയാണ് കസ്തൂരി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാനെത്തുന്ന നടിമാരോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന ചില പുരുഷന്മാരുണ്ടെന്നും ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരു തെലുങ്ക് നടന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കസ്തൂരിയുടെ അഭിമുഖം ഒരു ഇംഗ്ലീഷ് മാധ്യമമായിരുന്നു പ്രസിദ്ധീകരിച്ചത്.
നടിമാരോട് വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെടുന്ന സിനിമാക്കാര്‍ ഉണ്ടെന്നും തയ്യാറാവാത്തതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞതായി അഭിമുഖത്തില്‍ വന്നിരുന്നു. തെലുങ്കു നടന്റേത് ഒരു ഉദാഹരണം മാത്രമാണ് എന്നും പറയുന്നു.
എന്നാല്‍ ഈ വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് കസ്തൂരി പ്രതികരിച്ചു. അത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിമുഖത്തില്‍ അച്ചടിച്ചു വന്നത് വ്യാജ ആരോപണമാണെന്നും കസ്തൂരി വ്യക്തമാക്കി. വിഡിയോ സന്ദേശത്തിലൂടെയാണ് കസ്തൂരിയുടെ പ്രതികരണം.
വനിതാ ദിനത്തിന്റെ ഭാഗമായാണ് ആ അഭിമുഖം നല്‍കിയത്. ഒരുപാട് കാര്യങ്ങള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളാണ് അച്ചടിച്ച് വന്നതെന്നും കസ്തൂരി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇത്തരം മോശമായ പ്രചരണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ല. സിനിമയില്‍ സജീവമായിരുന്ന കാലത്ത് പോലും അങ്ങനെ ചെയ്തിട്ടില്ല. ഇത് തന്റെ കുടുംബത്തെ വരെ ബാധിച്ചുവെന്നും കസ്തൂരി പറയുന്നു.
സിനിമാതാരങ്ങളെക്കുറിച്ച് അപവാദങ്ങള്‍ എഴുതിപ്പിടിപ്പിച്ച് ഉപജീവനം നടത്തുന്ന പത്രക്കാര്‍ക്ക് നമസ്‌ക്കാരം എന്നു പറഞ്ഞാണ് കസ്തൂരി വിഡിയോ ആരംഭിക്കുന്നത്. നടിമാരെക്കുറിച്ച് അവര്‍ക്കില്ലാത്ത ആശങ്ക പത്രക്കാര്‍ക്കുണ്ടെന്ന് തനിക്കറിയാമെന്നും നടി പറയുന്നു.
വാര്‍ത്തകള്‍ തേടിക്കൊണ്ടിരിക്കുന്നവര്‍ക്ക് പുതിയതായി ലഭിച്ച ഇരയാണ് താനെന്നും ഇന്റര്‍നെറ്റില്‍ തന്റെ വാക്കുകളെന്ന പേരില്‍ വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇത് മൂലം തന്റെ കുടുംബം അടക്കം വേദനിക്കുന്നുവെന്നും കസ്തൂരി പറഞ്ഞു. അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നതുപോലുള്ള ചൂഷണങ്ങള്‍ ഉണ്ടാവാമെന്നും എന്നാല്‍ തനിക്കിതുവരെ നേരിടേണ്ടിവന്നിട്ടില്ലെന്നും കസ്തൂരി വ്യക്തമാക്കി.
പ്രശസ്തമായ ഒരു പത്രം ഇത്തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ ചെറിയ വെബ്സൈറ്റുകള്‍ പിന്നെ വെറുതെ ഇരിക്കുമോ. അവരും വേണ്ട മസാല ചേര്‍ത്ത് അത് അതിലും മോശമാക്കി മാറ്റിയിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണടച്ച് ഇരുട്ടാക്കുന്ന കാസ്റ്റിംഗ് കൗച്ച് പ്രമേയങ്ങൾ:-
കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയും എന്നാൽ, തങ്ങൾക്ക് ഈ വക അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പറയുന്നത് കേൾക്കുമ്പോൾ, വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച് മൊത്തം കരിഞ്ഞു ചാമ്പലായാലും ചില സിനിമകളിൽ കാണുന്നതുപോലെ നായകന്/നായികക്ക് ഒരു തരി പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട് വരുന്ന വെറും ഒരു സിനിമാറ്റിക് തന്ത്രം പോലെ തോന്നുന്നു.
തന്നെയുമല്ല, സിനിമയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് നടിമാർക്ക് മാത്രമാണോ ഉള്ളത്..? ചില പുതുമുഖനടന്മാരുടെ നാണം മാറ്റാൻ അവരെ കൂടെ അഭിനയിക്കുന്ന നടിമാരെ വെച്ച് ‘കാസ്റ്റിംഗ് കൗച്ച്’ ചെയ്യിക്കാറുണ്ടെന്ന് മുൻപ്ഏതോ ഒരു സിനിമാ വാരികയിൽ വായിച്ചിട്ടുണ്ട്. കൂടാതെ, സിനിമയിലെ നഗ്നതാ പ്രദർശനത്തിനും കിടപ്പറ-പ്രണയരംഗങ്ങൾക്കും അഭിനയിക്കേണ്ട നടീ-നടന്മാർക്ക് എഴുതിവെച്ച സ്ക്രിപ്റ്റിന്റെ കോപ്പി മാത്രം കൊടുത്താൽ ആ സിനിമയുടെ നിർമ്മാതാവ് കുത്തുപാള എടുക്കേണ്ടി വരുമെന്നും കേട്ടിട്ടുണ്ട്. ഏതൊരു രംഗത്തായാലും/ തൊഴിലിലായാലും അതിന് അതിന്റേതായ പരിശീലനങ്ങളും പ്രയാസങ്ങളും ഉണ്ടാകും. അത് അംഗീകരിക്കാനുള്ള മനസ്സും ആർജ്ജവബുദ്ധിയും തങ്ങൾക്കില്ലെന്ന് വൃഥാ വിശ്വസിക്കുന്നിടത്തോളം കാലം ‘പാപ്പരാസി’ പത്രപ്രവർത്തനത്തിന് ഇനിയും നല്ല വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുകയല്ലേ നമ്മുടെ പ്രബുദ്ധകേരളം..?