Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടൻ കലാഭവൻ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐയുടെ നുണപരിശോധന പൂർത്തിയായി. ലഭ്യമായ വിവരങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചു. ചെന്നൈയിലെ ഫൊറൻസിക് ലബോറട്ടറിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണു കൊച്ചി സിബിഐ ഓഫിസിൽ നടന്ന പരിശോധനയ്ക്കെത്തിയത്. മണിയുടെ സുഹൃത്തുക്കളായിരുന്ന എം.ജി. വിപിൻ, സി.എ.അരുൺ, മുരുകൻ, അനിൽകുമാർ, സിനിമാ താരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ, മണിയുടെ മാനേജരായ ജോബി സെബാസ്റ്റ്യൻ എന്നിവരെയാണു നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്.
2016 മാർച്ച് ആറിനാണു കലാഭവൻ മണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമായിരുന്നു. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്. വിഷാംശം എങ്ങനെ മണിയുടെ ശരീരത്തിൽ എത്തിയെന്നു കണ്ടെത്തുകയാണ് സിബിഐയുടെ പ്രധാന ലക്ഷ്യം.
Leave a Reply