Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊന്നതിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി നാട്ടില്‍ പൊതുയോഗം.
നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് അന്തിക്കാടിനു സമീപം മുറ്റിച്ചൂരില്‍ യോഗം വിളിച്ചിരിക്കുന്നത്. നിഷാം കാരുണ്യവാനും ധനസഹായിയുമാണെന്നും ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമെന്നും വിശദീകരിച്ചു നോട്ടിസ് പ്രചാരണവുമുണ്ട്.
ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മര്‍ദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. നിഷാമിനെ ജയിലില്‍നിന്നു മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് അദേഹത്തിന്റെ നാടായ അന്തിക്കാടിനു സമീപമുള്ള മുറ്റിച്ചൂരില്‍ പൊതുയോഗം വിളിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന യോഗത്തിനു പിന്നില്‍ നിഷാമിന്റെ സുഹൃത്തുക്കളും തൊഴിലാളികളുമാണെന്നാണ് റിപ്പോര്‍ട്ട്. നിഷാമിനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടു പ്രചരിപ്പിക്കുന്ന നോട്ടീസില്‍ നിഷാമിനെ വാനോളം പുകഴ്ത്തുന്നുണ്ട്.
പൊതുകാര്യ ധനസഹായി, കാരുണ്യ ധര്‍മ്മസ്നേഹി, കായികസംരംഭ പ്രവര്ത്തകന് എന്നിവയാണു കൊലക്കേസ് പ്രതിക്കുള്ള വിശേഷണങ്ങള്‍. യാദൃശ്ചികമായുള്ള പ്രകോപനങ്ങളാലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവമെന്നാണു ചന്ദ്രബോസിന്റെ കൊലപാതകത്തെ വിശേഷിപ്പിക്കുന്നത്.
മാധ്യമങ്ങള്‍ കാര്യങ്ങള്‍ പെരുപ്പിച്ചു നിഷാമിനെ കൊടുംഭീകരനാക്കിയെന്നും വിമര്‍ശിക്കുന്നു. നിഷാം ജയിലില്‍ കിടക്കുന്നത് അദേഹത്തിന്റെ സ്ഥാപനങ്ങളിലെ ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളെ ബാധിക്കുമെന്നും പറഞ്ഞാണു പൊതുയോഗത്തിനു തയാറെടുക്കുന്നത്.
കോടികളുടെ ആസ്തിയുള്ള നിഷാം ശിക്ഷിക്കപ്പെടുന്നതിനു മുന്‍പും പിന്‍പും പൊലീസിന്റെയടക്കം വഴിവിട്ട സഹായങ്ങള്‍ നേടിയിരുന്നു. ശിക്ഷയുടെ തുടക്കത്തില്‍ത്തന്നെ ശിക്ഷാ ഇളവ് നല്‍കാനുള്ള പട്ടികയില്‍ ഇടംപിടിച്ചു. ജയിലില്‍ ഫോണ്‍ അടക്കം സുഖജീവിതം നയിക്കുകയാണെന്ന പരാതിയുമുണ്ട്. അതിനൊപ്പമാണു ജയില്‍ മോചിതനാക്കാന്‍ പൊതുയോഗവും നടത്തുന്നത്.
Leave a Reply