Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഓണവും പെരുന്നാളുമൊക്കെ ആഘോഷിച്ചു തിരിച്ചു ഗൾഫിലേക്ക് പോകാനൊരുങ്ങുന്ന മലയാളികൾക്ക് നല്ല ഗംഭീര പണിയും കൊടുത്ത് വിമാനകമ്പനികൾ. സീസൺ സമയത്ത് ചാർജ് കൂടുന്നത് പുതുമയുള്ള കാര്യമല്ല, എന്നാൽ ഇത് വളരെ വലിയ തോതിലാണ് ചാർജ് കൂട്ടിയിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കിലേക്കാണ് ചാർജ് ഉഴർത്തിയിട്ടുള്ളത്. പൊതുവെ ചാർജ് കുറവുള്ള റൂട്ടുകളിൽ വരെ വമ്പിച്ച തോതിലുള്ള വർധനയാണ് ഉണ്ടായിട്ടുള്ളത്. ഗൾഫിൽ അവധികാലമായ ഇപ്പോൾ നാട്ടിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി ഇവിടേക്ക് എത്തിയ ആളുകളും കുടുംബങ്ങളുമൊക്കെ ആഘോഷങ്ങൾ കഴിഞ്ഞു തിരിച്ചുപോകാനുള്ള സമയം തന്നെ നോക്കിയാണ് സീസൺ സമയത്തെ സാധാരണ ചാർജിലും ആറിരട്ടിയോളം അധികം ചാർജ് ഈടാക്കാൻ കമ്പനികൾ ശ്രമിക്കുന്നത്.
എല്ലാ വർഷവും ഈ സമയം ആകുമ്പോൾ ചാർജ് വർധിക്കാറുണ്ട്. സീസൺ കഴിയുന്നതോടെ സാധാരണ നിലയിലേക്ക് ചാർജ് തിരിച്ചു വരികയും ചെയ്യും. എന്നാൽ ഇത്തവണ ചാർജ് അല്പം അധികമായാണ് എല്ലാ കമ്പനികളും കൂട്ടിയിട്ടുള്ളത്. എയർ ഇന്ത്യ തന്നെയാണ് ചാർജ് വർധനവിൽ ഏറ്റവും മുമ്പിൽ ഉള്ളതും.
5000 മുതൽ 12000 വരെയുണ്ടായിരുന്ന ദുബായിലേക്ക് ഇപ്പോൾ ചാർജ് വരുന്നത് ഏകദേശം 35000നും 40000നും ഇടയിലാണ്. 15000 വരെ സീസൺ സമയത്ത് ചാർജ് കൂടുമായിരുന്ന റിയാദിലേക്ക് ഇപ്പോൾ 50000 മുതൽ 80000 വരെയാണ് ചാർജ്. അതുപോലെ കുവൈത്തിലേക്ക് 25000നും 80000നും ഇടയിലും ബഹ്റൈനിലേക്ക് 70000 വരെയും ചാർജ് കൂടി.
വ്യക്തമായ നിയന്ത്രണങ്ങളോ നിയമങ്ങളോ മാനദണ്ഡങ്ങളോ വിമാനക്കമ്പനികളുടെ ഈ ചാർജ് വർധന സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഇല്ലാത്തതും ഈ കമ്പനികൾ ചൂഷണം ചെയ്യുന്നു. അതേ സമയം വിമാനക്കമ്പനികളുടെ ചാർജ് വർധനയ്ക്കെതിരെ സർക്കാർ തുടങ്ങിവെച്ചിരുന്ന ചില കാര്യങ്ങൾ വേണ്ടത്ര ഫലം ചെയ്യാത്തതും കമ്പനികൾക്ക് ഗുണം ചെയ്തു.
Leave a Reply