Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ തടവിനൊടുവിൽ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ചിലർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ കെബി ഗണേഷ് കുമാര്‍. അറസ്റ്റിലായ സമയത്ത് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയെയാണ് അമ്മ വൈസ് പ്രസിഡന്റ് ഗണേഷ്കുമാര്‍ പരസ്യമായി തന്നെ വിമര്‍ശിച്ചത്. പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാന്‍ വേണ്ടി അമ്മയുടെ അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നു താന്‍ കരുതുന്നതെന്നു ഗണേഷ്കുമാര്‍ പറഞ്ഞത്.
ആലുവാ സബ്ജയിലിൽ നിന്നും ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. അമ്മയുടെ നിയമ പ്രകാരം ഇത് സാധ്യമല്ല. അദ്ദേഹത്തിന് ദിലീപിനെ അസോസിയേഷനില്‍ നിന്നും സസ്പെന്റ് ചെയ്യാം. അതും അസോസിയേഷന്‍ രൂപംകൊടുത്ത അച്ചടക്ക നടപടിയുടെ അന്വേഷണത്തിന് ശേഷം മാത്രം.’ ഗണേഷ് ഇങ്ങനെ പറയുകയുണ്ടായി.
‘അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്ന് ഇനി ദിലീപിന് തീരുമാനിക്കാം. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പൊന്നുകൊണ്ടു പുളിശേരി വെച്ചുതരാമെന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷനും ചേരില്ല. ദിലീപിന് ശക്തമായി നിലകൊണ്ട് സിനിമയില്‍ മുന്നോട്ടുപോകാം.’ അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപ് നിരപരാധിയാണെന്ന നിലപാടില്‍ തുടക്കം മുതൽ ഉറച്ചു നിന്ന വ്യക്തിയാണ് ഗണേഷ് കുമാര്‍. ജയിലിൽ ആയിരുന്ന സമയത്ത് ദിലീപിനെ സന്ദർശിക്കുകയും ദിലീപിനൊപ്പം തന്നെ എന്ന നിലപാട് അന്നും പറയുകയും ചെയ്തിരുന്നു.
Leave a Reply