Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസ സിറ്റി: പലസ്തീന്‍കാര്‍ക്ക് എതിരേയുള്ള ഇസ്രേൽ വ്യോമാക്രമണം മൂന്നാംദിവസത്തിലേക്കു കടന്നതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 88 ആയി. ഹമാസിനെതിരെ കരയുദ്ധം ഉടന്‍ ഉണ്ടായേക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് സൂചന നല്‍കി. 40,000 പട്ടാളത്തെക്കൂടി മേഖലയില്‍ വിന്യസിക്കാന്‍ സൈനിക മേധാവികള്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം യു.എന്‍. ആസ്ഥാനത്ത് ചേര്‍ന്നു.വടക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, ബെയ്ത് ലെഹിയ എന്നീ നഗരങ്ങളിലാണ് ഇസ്രായേല്‍ വ്യോമാക്രമണം ഏറ്റവും നാശം വിതച്ചത്. ഖാന്‍ യൂനിസിലെ ഹോട്ടലിന് നേരേയുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവിടെ ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന-ഹോളണ്ട് മത്സരം ടി.വി.യില്‍ കണ്ടുകൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടത്. ഇതേ മേഖലയില്‍ രണ്ട് വീടുകള്‍ക്ക് മുകളില്‍ മിസൈല്‍ പതിച്ച് നാല് കുട്ടികളും നാല് സ്ത്രീകളും മരിച്ചു. ബെയ്ത് ലെഹിയയില്‍ മിസൈല്‍ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരനും മധ്യ ഗാസയിലുണ്ടായ ബോംബാക്രമണത്തില്‍ പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.വ്യാഴാഴ്ച മാത്രം 300 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ 48 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 750 കവിഞ്ഞു. ടെല്‍ അവീവ്, ജെറുസലെം, ഹാലിഫ എന്നീ ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഹമാസ് മിസൈല്‍ ആക്രമണം നടത്തുന്നത്. വ്യാഴാഴ്ച 15 മിസൈലുകള്‍ ഈ നഗരങ്ങളില്‍ പതിച്ചു. ഏഴെണ്ണം ഇസ്രേലിന്റെ മിസൈല്‍ പ്രതിരോധസംവിധാനമായ ‘അയണ്‍ ഡോം’ തകര്‍ത്തു. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇതുവരെ ആളപായമുണ്ടായിട്ടില്ല.2012-ല്‍ എട്ടുദിവസം നീണ്ട യുദ്ധത്തിനുശേഷം ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് സമീപദിവസങ്ങളിലേത്. കഴിഞ്ഞമാസം മൂന്ന് ഇസ്രായേല്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഇതിനുപിന്നാലെ പലസ്തീന്‍ ബാലനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ട് സംഭവങ്ങളെയും ചൊല്ലി ഇസ്രായേലും ഹമാസും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് സംഘര്‍ഷം തുടങ്ങിയത്.
Leave a Reply