Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ലക്ഷകണക്കിന് ഭക്തര്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി. രാവിലെ 10.15 ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാവും. ലക്ഷങ്ങളാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാനഗരിയില്‍ എത്തിയിട്ടുള്ളത്.കഴിഞ്ഞ വര്‍ഷം പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയവരേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്തുമെന്നാണ് കരുതുന്നതെന്ന് മേയർ പറഞ്ഞു. ക്ഷേത്രത്തിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ ഇക്കുറി പൊങ്കാല അടുപ്പുകള്‍ നിരക്കുമെന്നാണ് കണക്കാക്കുന്നത്. ഭക്തര്‍ക്കായി കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളുമെല്ലാം പ്രത്യേക സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തി. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി ഉച്ചതിരിഞ്ഞും പ്രത്യേക സര്‍വീസുകള്‍ നടത്തും. ഭക്തര്‍ക്കായി റെയില്‍വേയും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ശ്രീമൂലം ക്ലബ് വഴുതക്കാട്, സെന്റ് ജോസഫ് ചര്‍ച്ച് വഴുതക്കാട്, പൂജപ്പുര ഗ്രൗണ്ട്, പൊലീസ് ഗ്രൗണ്ട്, തൈക്കാട്, ആര്‍ട്സ് കോളജ്, മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, നീറമണ്‍കര, എംജി കോളേജ് കേശവദാസപുരം, മാര്‍ ഇവാനിയോസ് കോളേജ് നാലാഞ്ചിറ, ടാഗോര്‍ തിയറ്റര്‍ വഴുതക്കാട്, ആര്‍ഡിആര്‍ ഓഡിറ്റോറിയം ഇടപ്പഴഞ്ഞി എന്നിവിടങ്ങളിൽ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 7.15ന് കുത്തിയോട്ടം ചൂരല്‍കുത്ത് നടക്കും. തുടര്‍ന്ന് കുത്തിയോട്ട ബാലന്മാരുടെ അകമ്പടിയോടെ രാത്രി 10.30ന് ദേവി പുറത്തെഴുന്നള്ളും, വെള്ളിയാഴ്ച ഉച്ചയോടെ തിരികെ അകത്തെഴുന്നള്ളും നടക്കും. രാത്രി നടക്കുന്ന കാപ്പഴിപ്പ്, കുരുതി തര്‍പ്പണം ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമാകും.
Leave a Reply