Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് ബി സി സി ഐയുടെ ആജീവനാന്ത വിലക്ക്. ചെന്നൈയില്‍ ചേര്‍ന്ന പ്രത്യേക യോഗമാണ് വിലക്കേര്‍പ്പെടുത്തിയത്. സാമ്പത്തിക ക്രമക്കേട് അടക്കം മോഡിക്കെതിരെ ഉയര്‍ന്ന എട്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന അച്ചടക്ക സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ബി സി സി ഐയുടെ പ്രത്യേക യോഗം ചേരുന്നതിനെതിരെ മോഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യോഗം ചേരാന്‍ ജസ്റ്റിസ് ജി എസ് സിങ്‌വി അധ്യക്ഷനായ ബഞ്ച് അനുമതി നല്‍കി.മോഡിക്ക് വിലക്കേര്‍പ്പെടുത്താന്‍ അച്ചടക്ക സമിതി ഐക്യകണ്ഠമായാണ് തീരുമാനിച്ചതെന്ന് യോഗത്തിനുശേഷം ബി സി സി ഐ വൃത്തങ്ങള്‍ പറഞ്ഞു. ഒരാള്‍പോലും യോഗത്തില്‍ മോഡിയെ അനുകൂലിച്ചില്ല. സാമ്പത്തിക ക്രമക്കേടുകള്‍ , അച്ചടക്ക ലംഘനം എന്നിവ അടക്കമുള്ള എട്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് അച്ചടക്ക സമിതി നേരത്തെ കണ്ടെത്തിയിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയും ജ്യോതിരാദിത്യ സിന്ധ്യയും ഉള്‍പ്പെട്ട സമിതി ഇതുസംബന്ധിച്ച 134 പേജുള്ള റിപ്പോര്‍ട്ട് ജൂലായില്‍ സമര്‍പ്പിച്ചിരുന്നു.
2010ലെ ലേലത്തില്‍ മോഡി കൃത്രിമം കാട്ടിയതായി അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കൂടാതെ ഇംഗ്ലണ്ടില്‍ ഒരു സമാന്തരക്രിക്കറ്റ് ലീഗ് ഉണ്ടാക്കാനും ശ്രമം നടത്തി. ബി.സി.സി.ഐ., ഇ.സി.ബി.യും അറിയാതെയായിരുന്നു ഇത്. ഇൻറ്റര്‍നെറ്റ് അവകാശങ്ങളിലും കൊച്ചി ഫ്രാഞ്ചൈസിക്കെതിരെയും ബി.സി.സി.ഐ.ക്കെതിരെയുമുള്ള ട്വിറ്റര്‍ കമന്റുകള്‍, ഗവേണിങ് കൗണ്‍സിലിന്റെ അനുമതിയില്ലാതെ സൗജന്യ വാണിജ്യ സമയമനുവദിക്കല്‍, ബിനാമികളുടെ സഹായത്തോടെ ഐ.പി.എല്‍. ടീമുകളില്‍ ഓഹരി സമ്പാദിക്കല്‍ തുടങ്ങിയ കുറ്റങ്ങളും മോഡി ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Leave a Reply