Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു : സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ബംഗളുരു കോടതി വിധി.സോളാര്‍ പവര്‍ പ്രൊജക്ട് തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് ബംഗ്‌ളൂരു കോടതി ഉമ്മന്‍ചാണ്ടിക്ക് പിഴശിക്ഷ വിധിച്ചത്. ഉമ്മന്‍ചാണ്ടിയടക്കം കേസില്‍ പ്രതികളായ ആറുപേര്‍ തട്ടിപ്പ് നടത്തിയ പണം തിരിച്ചുനല്‍കണമെന്നാണ് കോടതിയുടെ വിധി.
വ്യവസായി എംകെ കുരുവിളയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ജി നല്‍കിയത്. ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. ഉമ്മന്‍ ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിങ്ങനെ കേസില്‍ ആറുപ്രതികളായിരുന്നു. ഉമ്മന്‍ചാണ്ടി കേസില്‍ അഞ്ചാം പ്രതിയായിരുന്നു.
സോളാർ പവർ പ്രോജക്ട് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഒരു കോടി മുപ്പത്തിയയ്യായിരം രൂപയാണ് രണ്ടായിരത്തി പതിനൊന്നിലും പന്ത്രണ്ടിലുമായി പ്രതികൾ ബംഗളുരു വ്യവസായിയായ എംകെ കുരുവിളയിൽ നിന്ന് വാങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആൻഡ്രൂസും പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിൽ ഡെൽജിതും സോസ കൺസൾട്ടന്‍റ് പ്രൈവറ്റ് ലിമിറ്റജ് എംഡിയായ ബിനു നായർ എന്നിവരാണ് കുരുവിളയിൽ നിന്ന് പണം തട്ടിയത്.
ആൻഡ്രൂസിനോടൊപ്പം ദില്ലിയിലെത്തി ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ടതിന് ശേഷമാണ് കുരുവിള പണം നൽകിയത്.. പ്രോജക്ട് നൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടാകാത്തതിനാൽ കുരുവിശള കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജിയിൽ വിശദമായി വാദം കേട്ട ബംഗളുരു അഡീഷണൽ സിറ്റി സിവിൽ ആന്‍റ് സെഷൻസ് ജഡ്ജ് എൻആർ ചെന്നകേശവ അഞ്ചാം പ്രതി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ പണത്തിന്റെ പതിനെട്ട് ശതമാനം പലിശയടക്കം ഒരു കോടി അറുപത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി എഴുന്നൂറ് രൂപയും കോടതി ചെലവും നൽകണമെന്നും കുരുവിളക്ക് നൽകണമെന്നും വിധിച്ചു.
മൂന്ന് മാസത്തിനകം പ്രതികൾ പണം നൽകിയില്ലെങ്കിൽ പ്രതികളുടെ വസ്തുക്കൾ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു. കോടതി വിധി പറയുന്നത് കേൾക്കാൻ പ്രതികളാരും ഹാജരായിരുന്നില്ല.
Leave a Reply