Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അച്ഛന്റെ വേര്‍പാടില്‍ നിന്ന് കരകയറി വരുന്നതേയുള്ളൂ ഭാവന. സിനിമാ തിരക്കുകള്‍ ആ വേദനയെ മാറ്റാന്‍ കുറച്ചൊക്കെ സഹായിക്കുന്നുണ്ട്. സെപ്റ്റംബര്‍ 24 നായിരുന്നു അച്ഛന്റെ മരണം. ഇപ്പോഴും വീട്ടിലേക്ക് തിരികെ ചെല്ലുമ്പോള്‍ തന്നെ കാത്ത് അച്ഛനവിടെ ഉണ്ടാവും എന്ന വിശ്വാസമാണ് തനിക്കെന്ന് ഭാവന പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു. അച്ഛന്റെ വേര്‍പാടിനെ കുറിച്ചും പുതിയ സിനിമയെ കുറിച്ചും സിനിമകള്‍ കുറയുന്നതിനെ കുറിച്ചും വിവഹത്തെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ ഭാവന സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ…
അച്ഛന്‍ പോയത് സെപ്റ്റംബര്‍ 24നാണ്.ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഹലോ നമസ്‌തേയുടെ ഷൂട്ടിങ് തീരുമാനിച്ചിരുന്നത് ഒക്ടോബര്‍ ഒന്നിനും. അപ്രതീക്ഷിതമായ അച്ഛന്റെ വേര്‍പാട് ഒരുപാട് തളര്‍ത്തി. അച്ഛനില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. എന്നെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഹലോ നമസ്‌തേയുടെ ടീമിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്ക് വേണ്ടി രണ്ട് ആഴ്ച ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവച്ചു. അവരെന്ന ഷൂട്ടിങ് തിരക്കിലേക്ക് കൊണ്ടുവന്നു, അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വിഷയം മാറ്റി. ഇപ്പോള്‍ ഒന്നും സംഭവിച്ചില്ല എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്നെയും കാത്ത് അച്ഛനവിടെ ഉണ്ടാകും എന്ന വിശ്വാസമുണ്ട്
അടുത്ത വര്‍ഷം വിവാഹം ചെയ്യാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷെ അച്ഛന്റെ പെട്ടന്നുള്ള മരണം കാരണം ഇപ്പോള്‍ ഞാന്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എന്റെ കൈ പിടിച്ച് മറ്റൊരാളെ ഏല്‍പ്പിക്കേണ്ട ആള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അത് ഉള്‍ക്കൊണ്ട് ഞാനും എന്റെ കുടുംബവും ഒരു തീരുമാനം എടുക്കാൻ സമയം വേണം.
ഇപ്പോൾ സിനിമകള്‍ കുറവാണ്. കേള്‍ക്കുന്ന തിരക്കഥകളില്‍ നിന്ന് വളരെ സെലക്ട് ചെയ്തിട്ടാണ് തിരഞ്ഞെടുക്കുന്നത്. 2010 മുതലുള്ള എന്റെ കരിയര്‍ നോക്കിയാല്‍ അത് കാണാം. ആ വര്‍ഷം ഹാപ്പി ഹസ്ബന്റ്‌സ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്. ആ സമയത്ത് തമിഴിലും തെലുങ്കിലുമൊക്കെ ധാരാളം ചിത്രങ്ങളുണ്ടായിരുന്നു. മലയാളത്തില്‍ ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നില്ല.
2002 മുതല്‍ 2008 വരെ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള യാത്രയായിരുന്നു. പക്ഷെ, ഇപ്പോള്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ ആ തിരക്ക് എനിക്ക് വേണ്ട. കുടുംബത്തിനൊപ്പം കുറച്ച് സമയം ചിലവഴിക്കണം, എനിക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തണം. കരിയറിന്റെ തുടക്കത്തിലൊക്കെ മാക്‌സിമം ചിത്രങ്ങളെല്ലാം വാരിവലിച്ച് ചെയ്യുന്നത് ഒരു ത്രില്ലായിരുന്നു.ആസിഫ് അലിയ്‌ക്കൊപ്പമുള്ള അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇനി ചെയ്യാനുള്ളത്. മൈസൂരിലാണ് ചിത്രീകരണം. അതിന് ശേഷം വികെ പ്രകാശിന്റെ മുന്തിരിത്തോപ്പിലെ അത്തിക്കിളികള്‍ എന്ന ചിത്രം ചെയ്യും.