Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് രാജ്യാന്തര അതിർത്തിയോട് ചേർന്ന് 27 പാക്ക് സൈനിക പോസ്റ്റുകളും 18 നിരീക്ഷണ കേന്ദ്രങ്ങളും തകര്‍ത്തതായി അതിര്‍ത്തി രക്ഷാ സേന. മൂന്നു ദിവസത്തെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തിലാണ് ബിഎസ്എഫ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്ക് സൈന്യത്തിന് ബിഎസ്എഫ് നല്‍കിയ തിരിച്ചടിയില്‍ കുറഞ്ഞത് ഏഴ് പാക്ക് റേഞ്ചേഴേസ് സൈനികരെങ്കിലും കൊല്ലപ്പെട്ടതായും ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റതായും ബിഎസ്എഫ് വ്യക്തമാക്കി. യോഗത്തില്‍, അതിര്‍ത്തിയിലെ സൈനിക ട്രൂപ്പുകളുടെ വിന്യാസത്തെക്കുറിച്ച് സേനാ മേധാവികള്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.
വിദേശ സന്ദര്‍ശന വേളയിലും അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ആഭ്യന്തരമന്ത്രി സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ബിഎസ്എഫ് മേധാവി കെ.കെ.ശര്‍മയുമായും അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതിര്‍ത്തിയില്‍ പാക്ക് റേഞ്ചേഴ്‌സ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് രണ്ടു കാരണങ്ങളാലാണെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണം. ഒന്നാമതായി, മഞ്ഞുകാലം തുടങ്ങുന്നതിന് മുന്‍പേ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ തയാറായി നില്‍ക്കുന്ന ഭീകരരെ അതിന് സഹായിക്കുകയാണ് പാക്ക് സൈനിക വെടിവയ്പിന്റെ ഉദ്ദേശം. അതിര്‍ത്തി സംഘര്‍ഷഭരിതമാകുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധമാറുകയും ഭീകര്‍ക്ക് നുഴഞ്ഞുകയറുകയും ചെയ്യാം.
രണ്ടാമത്, അടുത്തിടെ നിയന്ത്രണരേഖ കടന്നുചെന്ന് പാക്ക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രണം പാക്ക് സൈന്യത്തിന് വരുത്തിയ ക്ഷീണം ചെറുതല്ല. മാത്രമല്ല, കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ അവരുടെ ഏഴു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെല്ലാം പ്രതികാരം ചെയ്യാനുള്ള ശ്രമമാണ് നിരന്തരമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളിലൂടെ പാക്ക് സൈന്യം ലക്ഷ്യമിടുന്നത്. ഇക്കാര്യങ്ങളും ബിഎസ്എഫ്, ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
അതിനിടെ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനമുണ്ടായി.ആര്‍എസ് പുര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് ഷെല്ലാക്രമണത്തില്‍ ആറു ഇന്ത്യന്‍ ഗ്രാമീണര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ട് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാനു പരിക്കേറ്റിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എ.കെ.ഉപാധ്യായയ്ക്കാണു ഷെല്ലാക്രമണത്തില്‍ പരിക്കേറ്റത്. വെടിവെപ്പില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും പ്രകോപനമില്ലാതെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈ കമ്മിഷണര്‍ പാകിസ്താന് താക്കീത് നല്‍കിയിരുന്നു. അതേസമയം, ഇന്ത്യയാണ് കരാര്‍ ലംഘിച്ചതെന്നാണ് പാക് ആരോപണം. ഇന്ത്യന്‍ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായും പാക് വിദേശകാര്യ ഓഫീസ് ആരോപിച്ചു.
Leave a Reply