Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: 14 വയസില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇനി സ്വന്തം കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള അപകടരഹിതമായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അനുവാദമുണ്ടായിരിക്കും. സ്‌കൂള്‍ വിട്ടശേഷമോ അവധി ദിവസങ്ങളിലോ മാത്രമോ ആണ് കുട്ടികള്‍ക്ക് ജോലിചെയ്യാന്‍ സാധിക്കുക. ജോലി പരിശീലനവും വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഭാഗമായിക്കൂടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു ഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാൽ 14-18 വയസ് പ്രായമുള്ളവര്‍ അപകടകരമായ ജോലികള്‍ ചെയ്യുന്നത് കര്‍ശനമായി തടയും. ബാലവേലാ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കു കര്‍ശന ശിക്ഷയും നിയമഭേദഗതിയില്‍ പറയുന്നുണ്ട്. 18 നിശ്‌ചിത തൊഴിലുകളിലും 65 പ്രക്രിയകളിലും മാത്രമാണ് നിലവിലുള്ള നിയമത്തില്‍ 14 വയസില്‍ താഴെയുള്ളവര്‍ ജോലിയെടുക്കുന്നത് നിരോധിച്ചിട്ടുള്ളത്. ബാലവേല ചെയ്യിക്കുന്ന അച്‌ഛനമ്മമാര്‍ക്കും തൊഴിലുടമയ്‌ക്കും തുല്യ ശിക്ഷയാണ് നിലവിലുള്ളത്. പരമാവധി രണ്ടു വര്‍ഷം തടവും 20,000 രൂപ പിഴയുമായിരുന്നു അത്. എന്നാൽ ഭേദഗതിയിലൂടെ ബാലവേല വിചാരണ ചെയ്യപ്പെടാവുന്ന കുറ്റമാക്കി. നിയമം ലംഘിക്കുന്നവരില്‍ നിന്നും ആദ്യ തവണ 20000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. നേരത്തെ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയായിരുന്നു ശിക്ഷ. എന്നാൽ ആദ്യത്തെ നിയമഘംഘനത്തിന് അച്‌ഛനമ്മമാര്‍ക്കും രക്ഷിതാക്കള്‍ക്കും ശിക്ഷയില്ല.രണ്ടാം തവണ മുതല്‍ പരമാവധി 10,000 രൂപയാണു ശിക്ഷ. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
Leave a Reply