Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൊട്ടിലിൽ കിടത്തിയിരുന്ന കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റിൽ. കാരാടി പറച്ചിക്കോത്ത് അബ്ദുൽ ഖാദറിന്റെ ഭാര്യ ജസീല(26)യാണ് അറസ്റ്റിലായത്. കുട്ടിയെ തൊട്ടിലിൽ നിന്ന് എടുത്തു കൊണ്ടുപോയി കിണറ്റിൽ ഇട്ടതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വീട്ടിൽ അനുഭവപ്പെട്ട അവഗണനയും തുടർന്ന് കുട്ടിയുടെ ഉമ്മയോടുണ്ടായ ദേഷ്യവുമാണ് കടുംകൈക്കു പ്രേരിപ്പിച്ചത്.
അബ്ദുൽഖാദറിന്റെ സഹോദരൻ മുഹമ്മദലിയുടെയും ഭാര്യ ഷമീനയുടെയും 7 മാസം പ്രായമുള്ള മകൾ ഫാത്തിമയാണ് മരിച്ചത്. കുഞ്ഞിനു പാലുകൊടുത്ത് ഉറക്കിയ ശേഷം ഷമീന കുളിക്കാൻ പോയപ്പോഴാണ് ജസീല തൊട്ടിലിൽ കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടത്. അടുക്കള ഭാഗത്തു മീൻ നന്നാക്കുന്നതിനിടയിലായിരുന്നു ഇത്.
കുട്ടിയെ കാണാതെ ഷമീന കരഞ്ഞു ബഹളം വെക്കുന്നതിനിടയിൽ കുട്ടി കിണറ്റിൽ വീണുകിടക്കുന്നതായി ജസീല തന്നെയാണ് പറഞ്ഞത്. പാചകത്തിനിടെ കറി കരിഞ്ഞപ്പോൾ കിണറ്റിൽ നിന്നു വെള്ളം എടുക്കാൻ പോയപ്പോഴാണു കണ്ടെതെന്നായിരുന്നു പറഞ്ഞത്.
സംഭവ സമയം ഷമീനയും ജസീലയും ഇവരുടെ 3 വയസുള്ള മകനുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വെള്ളം അകത്തു ചെന്നതാണ് കുഞ്ഞിന്റെ മരണകാരണമെന്നു സ്ഥിരീകരിച്ചതോടെയാണ് ജസീലയെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. പൊലീസിനെ വഴി തെറ്റിക്കാനായി പുറത്തുനിന്നു വെള്ളം ചോദിച്ചുകൊണ്ട് ഒരാൾ വന്നിരുന്നതായും പ്രതി പറഞ്ഞിരുന്നു. ജസീലയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Leave a Reply