Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി:പുതുവര്‍ഷത്തില്‍ കാര്‍, ബൈക്ക്, സ്‌കൂട്ടര്‍, ടിവി, ഫ്രിജ്, വാഷിങ് മെഷീന് എന്നിവയുടെ വില കൂടും. ഈ മേഖലകള്‍ക്ക് നല്‍കിയ എക്സൈസ്തീരുവ ഇളവ് തുടരേണ്ട എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടർന്നാണിത്.തുടര്‍ച്ചയായ രണ്ടുവര്‍ഷം വില്പന കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ എക്‌സൈസ് തീരുവയില്‍ മൂന്നു ശതമാനം മുതല്‍ ആറു ശതമാനം വരെ ഇളവനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. യുപിഎ സര്‍ക്കാര്‍ ഫിബ്രവരിയിലെ ബജറ്റില്‍ നല്‍കിയ ഇളവ് ജൂണ്‍ വരെയായിരുന്നു. തുടര്‍ന്നു വന്ന സര്‍ക്കാര്‍ ഇത് ഡിസംബര്‍ 31 വരെ നീട്ടി.എന്നാല്‍ ബജറ്റിലെ ധനക്കമ്മി അനുമാനം ലക്ഷ്യത്തിലെത്തിക്കാനാകാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് എക്‌സൈസ് തീരുവയിലെ ഇളവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനച്ചിരിക്കുന്നത്. ബജറ്റില്‍ ജിഡിപിയുടെ 4.1 ശതമാനം ധനക്കമ്മിയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. ചെറിയ കാര്‍, സ്‌കൂട്ടര്‍, ബൈക്ക്, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ എക്‌സൈസ് തീരുവ എട്ടില്‍നിന്ന് 12% ആയി ഉയരും. എസ്‌യുവികളുടെ എക്സൈസ് തീരുവ 24 ല്‍നിന്ന് 30% ആകുമ്പോള്‍ ഇടത്തരം കാറുകളുടെ തീരുവ 4% കൂടി 24% ആകും. വലിയ കാറുകള്‍ക്ക് 24 നു പകരം 27% തീരുവ നല്‍കണം.ടിവി, ഫ്രിജ് പോലുള്ള ഉല്‍പന്നങ്ങളുടെ തീരുവ 10 ല്‍നിന്ന് 12% ആയാണ് ഉയരുന്നത്. അഞ്ചു ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കാറിന് 40000 രൂപ ആയിരുന്ന തീരുവ 60000 രൂപയാകും. 10000 രൂപ വിലയുള്ള ഗൃഹോപകരണത്തിന് 1000 രൂപ തീരുവ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 1200 രൂപ നല്‍കണം. ഇളവുകള്‍ പിന്‍വലിക്കുന്നതോടെ അടുത്ത മൂന്നു മാസംകൊണ്ട് ആയിരം കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Leave a Reply