Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു: ബെംഗളൂരുവില്‍ അക്രമാസക്തമായ ജനങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു . രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടെയാണ് ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തത്. ബംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരില്‍ ലോറികളും അഗ്നിക്കിരയാക്കി. ബംഗളൂരുവിൽ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 30 ഓളം ബസുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. മൈസൂര്‍ റോഡിലുള്ള കെ.പി.എന്‍ ട്രാവൽസിൻറെ ബസ് ഡിപ്പോയിലാണ് അക്രമുണ്ടായത്. നഗരത്തിലെ തമിഴ്നാട് സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കു നേരെയും തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അമ്പതോളം ലോറികള്‍ക്കു കല്ലെറിഞ്ഞു. ഓണം അവധി ആഘോഷിക്കാന്‍ കേരളത്തിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്ന മലയാളികള്‍ സംഘര്‍ഷം മൂലം ദുരിതത്തിലായി. പ്രശ്‌നപരിഹാരത്തിന് കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബസ്സ് സര്‍വീസ് പുനരാരംഭിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കര്‍ണാടകയില്‍ നിന്നും സേലം വഴി കേരളത്തിലേക്കുള്ള ബസ്സ് സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ബെംഗളൂരിലേക്കുള്ള ബസ്സ് സര്‍വീസുകളും നിര്‍ത്തിവെച്ചു. മതിയായ സുരക്ഷയില്ലെങ്കില്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ പാലക്കാടോ സുല്‍ത്താന്‍ ബത്തേരിയിലോ യാത്ര അവസാനിപ്പിച്ചേക്കും. ബെംഗളൂരുവിലും മറ്റ് സംഘര്‍ഷ മേഘലയിലും കേന്ദ്രസേനയെ നിയമിച്ചുകഴിഞ്ഞു.
Leave a Reply