Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 6:57 am

Menu

Published on January 18, 2018 at 10:25 am

ഡോക്‌ലാമില്‍ ചൈനയുടെ വന്‍ സൈനികസന്നാഹം; ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്

chinese-military-complex-in-doklam-show-satellite-pics

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക്. കഴിഞ്ഞവര്‍ഷം 72 ദിവസത്തോളം സംഘര്‍ഷം നിലനിന്ന സിക്കിം അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഡോക്‌ലാം തര്‍ക്കമേഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നു.

വടക്കന്‍ ഡോക്‌ലാം പൂര്‍ണമായും കയ്യേറി ചൈന സായുധവാഹനങ്ങള്‍ വിന്യസിച്ചതായും ഉയരംകൂടിയ നിരീക്ഷണ ടവറുകളും സ്ഥാപിച്ചതായുമാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെ, ഏഴു ഹെലിപാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയും ചൈന നിര്‍മ്മിച്ചിട്ടുണ്ട്. പത്തു കിലോമീറ്റര്‍ നീളമുള്ള റോഡും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിര്‍മ്മിച്ചിട്ടുണ്ടെന്നാണു സൂചന.

ഡിസംബര്‍ രണ്ടാം വാരം പകര്‍ത്തിയ ഉപഗ്രഹദൃശ്യങ്ങളിലാണ്, ഇന്ത്യയ്ക്കു ഭീഷണിയായേക്കാവുന്ന നിര്‍മ്മാണങ്ങളുടെ വിശദാംശങ്ങളുള്ളത്. ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിലാണു ചൈന പടയൊരുക്കം നടത്തുന്നതെന്നു ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.

ഇവിടെ കടന്നുകയറി റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം 72 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഇവിടെ സ്ഥിരമായി സേനയെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ചൈനീസ് നീക്കമെന്നാണ് കരുതുന്നത്. കൂടുതല്‍ സൈനികവാഹനങ്ങള്‍ പ്രദേശത്ത് ഒളിപ്പിച്ചുവച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.

എന്നാല്‍, സംഘര്‍ഷ സമയത്ത് ചൈന നേരത്തെ നടത്തിയ താല്‍ക്കാലിക സ്വഭാവമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവയെന്നും സൂചനയുണ്ട്. മേഖലയില്‍നിന്ന് സൈനികര്‍ തിരിച്ചുപോയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷ കാലത്ത് അവര്‍ നടത്തിയ നിര്‍മ്മിതികള്‍ നീക്കം ചെയ്തിട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശൈത്യകാലം കഴിഞ്ഞ് ചൈനീസ് സൈന്യം മടങ്ങിയെത്താന്‍ ഇടയുണ്ടെന്നും വേണ്ടിവന്നാല്‍ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News