Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്‌ജിങ് : നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശനിലയം ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ വീണ് പൊട്ടിത്തെറിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. 8.5 കിലോ ഭാരം വരുന്ന നിലയം മാര്‍ച്ച് അവസാനമോ, ഏപ്രില്‍ ആദ്യമോ ഭൂമിയില്‍ പതിക്കും എന്നാണ് ഇവരുടെ കണക്കുകൂട്ടൽ. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇത്തരത്തിലൊരു വാർത്ത പുറത്തു വിട്ടിരിക്കുന്നത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചൈന നിര്‍മ്മിച്ച സ്വന്തം ബഹിരാകാശ നിലയമാണ് ടിയാൻ ഗോങ്. 12 മീറ്ററാണ് ഈ നിലയത്തിന്‍റെ നീളം. മാസങ്ങളോളം ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുക എന്നതായിരുന്നു ഈ നിലയത്തിൻറെ ലക്ഷ്യം. നിലയത്തിന്‍റെ ഭൂഭ്രമണപഥത്തിൽ നിന്ന് ഭൂമിയില്‍നിന്നുള്ള അകലം കുറഞ്ഞു വരികയാണ്. നിലവിൽ അത് 300 കി.മീ താഴെയാണെന്നാണു കരുതുന്നത്. ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചലസ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ടോക്കിയോ തുടങ്ങിയ സ്ഥലങ്ങളാണ് അതീവ സാധ്യത പ്രദേശങ്ങളില്‍പ്പെടുന്നത്.
ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു. 2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തിച്ചേർന്നു. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. 2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ച് 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാൻ ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്‍റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിർ സ്റ്റേഷൻ പോലൊന്നു ചൈന യാഥാർഥ്യാമാക്കുമെന്ന് ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ ഏക പരീക്ഷണ കേന്ദ്രം ടിയാൻഗോങ് ആയിമാറുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ സെപ്തംബറിൽ എല്ലാ സ്വപ്നങ്ങളും തകരുകയായിരുന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും ഇവര്‍ അറിയിച്ചു.
Leave a Reply