Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സോളാര്‍ കോണ്‍ഗ്രസിലും സര്‍ക്കാറിലും പൊട്ടിത്തെറിച്ചു.സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായരുമായി മന്ത്രിമാര്‍ ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ ടെലിഫോണില്‍ ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്നതിനെ തുടർന്നാണ് കോണ്‍ഗ്രസിലും സര്‍ക്കാറിലും പൊട്ടിത്തെറിയുണ്ടായത്. ആഭ്യന്തരവകുപ്പിന്‍െറ പക്കലുള്ള രഹസ്യരേഖ പുറത്തുവന്നതിന് പിന്നില്‍ വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന സംശയമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സരിതയുമായി തിരുവഞ്ചൂര്‍ സംസാരിച്ച രേഖ കഴിഞ്ഞദിവസം പുറത്തായതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് സംശയിക്കപ്പെടുന്നതിനിടെയാണ് മന്ത്രിമാരും കെ.പി.സി.സി പ്രസിഡന്‍റും ഉള്‍പ്പെടെ നേതാക്കള്‍ ടെലിഫോണ്‍ വിളിയുടെ പേരില്‍ വിവാദത്തില്‍ കുടുങ്ങിയത്. ഐ വിഭാഗം കൂടി തിരിഞ്ഞ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിസ്ഥാനത്ത് തുടരാന്‍ തിരുവഞ്ചൂര്‍ ഏറെ വിയര്‍ക്കേണ്ടിവരും. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും വെള്ളിയാഴ്ച യു.ഡി.എഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും.കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, ഐ ഗ്രൂപ്പ് മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, മോന്‍സ് ജോസഫ്, ഹൈബി ഈഡന്‍ തുടങ്ങിയവരെ സരിത ഫോണില്‍ വിളിച്ച രേഖകളാണ് പുറത്തായത്.എ ഗ്രൂപ്പിലെ പ്രധാനിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ മന്ത്രി കെ.സി ജോസഫ് കെ.പി.സി.സി ആസ്ഥാനത്തെത്തി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് മുഖ്യമന്ത്രിയും ചെന്നിത്തലയും ടെലിഫോണില്‍ കാര്യങ്ങള്‍ സംസാരിക്കുകയും വെള്ളിയാഴ്ച രാവിലെ യു.ഡി.എഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
Leave a Reply