Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:11 am

Menu

Published on July 15, 2017 at 10:33 am

ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്ക്; ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടെന്ന് പൊലീസ്

conspiracy-in-actress-attack-case-dileep-manager-appunni-hide-himself

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപ് നേരിട്ടാണെന്ന് പൊലീസ്.

ക്വട്ടേഷനെക്കുറിച്ച് ദിലീപിനും പള്‍സര്‍ സുനിക്കും മാത്രമാണ് അറിയാമായിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതോടെ അപ്പുണ്ണിയും കേസില്‍ പ്രതിയാകുമെന്ന് സൂചനയുണ്ട്.

പള്‍സര്‍ സുനിക്ക് പണം നല്‍കി കേസില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചത് അപ്പുണ്ണിയാണ്. കൂടാതെ അഡ്വാന്‍സ് കൈമാറിയ അന്ന് സുനിയും അപ്പുണ്ണിയും തമ്മില്‍ നാലു തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനുശേഷമാണ് ദിലീപ് തൃശൂരിലെ ഹോട്ടലിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, ഒളിവിലായ അപ്പുണ്ണിക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായിരുന്നില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

മാത്രമല്ല ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പൊലീസ് നിഗമനം. നടിയെ ആക്രമിച്ച സംഭവത്തിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നാണ് പൊലീസ് കരുതുന്നത്.

ആറു വര്‍ഷം മുന്‍പാണ് ദിലീപിന്റെ ഡ്രൈവറായി ഇയാള്‍ എത്തുന്നത്. ഉദ്യോഗമണ്ഡല്‍ സ്വദേശിയായ അപ്പുണ്ണിയുടെ യഥാര്‍ത്ഥ പേര് എ.എസ്. സുനില്‍രാജ് എന്നാണ്.

അതേസമയം, കേസില്‍ നാദിര്‍ഷയെ നാളെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പതിമൂന്നു മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നാണ് നിര്‍ണായകമായ പല വിവരങ്ങളും പൊലീസ് ശേഖരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News