Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വാതുവെപ്പ് വിവാദത്തില്‍ ഉൾപ്പെട്ട ചെന്നൈ സൂപ്പര്‍കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീംകോടതി.ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി നാളെ പുറപ്പെടുവിക്കും.കൂടാതെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്നും ഇന്ത്യ സിമന്റ്‌സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മേധാവിയായ എന്‍.ശ്രീനിവാസന്‍ മാറിനില്‍ക്കാനും കോടതി പറഞ്ഞു. ചെന്നൈ ടീമിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്‌സുമായി ബന്ധമുള്ളവരെ ബിസിസിഐ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും കോടതി ശുപാര്‍ശ ചെയ്തു.ഐപിഎല്‍ വാതുവയ്പ്പ് കേസിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ചെന്നൈ ടീമിന്റെ ഉടമകൂടിയായ എന്‍.ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച മുകുള്‍ മുഗ്ദല്‍ കമ്മിറ്റി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തില്‍ ശ്രീനിവാസന്‍ എന്തിനാണ് കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. രാജിവച്ച് പുറത്തുപോയില്ലെങ്കില്‍ കോടതി മാറ്റാന്‍ ഉത്തരവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഉപാധികളോടെ ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സുനില്‍ ഗവാസ്‌കറെ അധ്യക്ഷ സ്ഥാനം ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
Leave a Reply