Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ സ്ഫോടനപരമ്പരയിൽ ഉൾപ്പെടെ ഒട്ടനവധി കേസുകളിൽ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകൾ ബ്രിട്ടൻ മരവിപ്പിച്ചു. കഴിഞ്ഞ മാസമായിരുന്നു ദാവൂദിനെ സാമ്പത്തിക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയത്. ദാവൂദിന്റെ 45 കോടി ഡോളർ (2835 കോടി രൂപ) വരുന്ന സ്വത്തുവകകളാണു ബ്രിട്ടിഷ് സർക്കാർ മരവിപ്പിച്ചത്.
ബ്രിട്ടനിലെ വാർവിക്‌ഷറിലെ ഒരു ഹോട്ടൽ, മിഡ്‌ലൻഡ്സിലെ വസതികൾ എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇവയെല്ലാം പൂട്ടി മുദ്രവെക്കുകയും ചെയ്തു.
2015 ൽ തന്നെ ദാവൂദ് ഇബ്‌റാഹീമിന്റെ സ്വത്തുവകകൾ കണ്ടെത്താനായി ഇന്ത്യയിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ബ്രിട്ടനിൽ എത്തിയിരുന്നു. മിഡ്‌ലാൻഡിലെയും വാർവിക്ഷറിലെയും സ്വത്തുവകകൾ നിരീക്ഷണത്തിൽ ആയിരുന്നു.
മധ്യ ലണ്ടനിലും കെന്റിലും ഡാർട്ട്ഫെഡിലും മറ്റുമായി ഒട്ടനവധി സ്വത്തുക്കളുള്ളതായി സൂചനയുണ്ട്. ഈ വിവരങ്ങളെല്ലാം സ്കോർട്ലാൻഡ് യാർഡ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. അങ്ങനെ യൂകെ ട്രഷറി വകുപ്പ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപരോധ പട്ടികയിലാണ് ദാവൂദ് ഇബ്‌റാഹീം അടക്കം പല ധനികരായ കുറ്റവാളികളുടെയും പേരുകൾ ഉൾപ്പെട്ടത്.
കൊളംബിയൻ ലഹരി മാഫിയ തലവൻ പാബ്ലോ എസ്കൊബാറിനുശേഷം ലോകത്തു തന്നെ രണ്ടാം സ്ഥാനമാണ് ദാവൂദ് ഇബ്രാഹീമിന്. ലോകമൊട്ടുക്കും 700 കോടി ഡോളറിന്റെ ആസ്തിയുള്ള ദാവൂദിന്റെ സമ്പത്തിൽ പകുതിയും ഇന്ത്യയിലും ബ്രിട്ടനിലും ദുബായിലുമാണ്. ഇതിൽ 15000 കോടി രൂപയുടെ സ്വത്തുക്കൾ ദുബായിൽ മരവിപ്പിച്ചിരുന്നു.
എന്നാൽ ദാവൂദ് ഇബ്‌റാഹീമിന്റെ സ്വത്ത് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് തയ്യാറായില്ല. പല കാര്യങ്ങളും അതീവ രഹസ്യ സ്വഭാവമുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം.
Leave a Reply