Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: വിഐപി വിമാനങ്ങളുടെ തിരക്കു കാരണം ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ട മറ്റു പല വിമാനങ്ങളും വഴിതിരിച്ചുവിടേണ്ടിവന്നു. ചിലത് വൈകിപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 5.30 മുതൽ 6.15 വരെയുള്ള സമയത്ത് ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചുവിടേണ്ടിവന്നത്. തുടർന്ന് പല വിമാനങ്ങളും വൈകി ലാൻഡ് ചെയ്തു. വിഐപി ചാർട്ടേർഡ് വിമാനങ്ങൾ അധികമായി എത്തിയതാണു വിമാനത്താവളത്തെ ഈ സ്ഥിതിയിലാക്കിയത്.
90 ആഭ്യന്തര സർവീസുകൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി രാത്രി ഒൻപതുമണിക്ക് ഡൽഹി വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കി. ഒപ്പം വിമാനത്താവളത്തിൽ ജനത്തിരക്കുമേറി. ഇങ്ങനെ വന്നപ്പോൾ എയർപോർട്ടിലേക്ക് പുറപ്പെടുംമുൻപ് വിമാനത്തിന്റെ സ്റ്റാറ്റസ് നോക്കണമെന്നു പല വിമാനക്കമ്പനികളും ട്വിറ്ററിലൂടെ മുന്നറിയിപ്പു നൽകുകയും ചെയ്തു. അതേപോലെ പ്രതിഷേധം ജനങ്ങളും സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു.
ഇതിൽ മിക്ക വിമാനങ്ങളും ഒന്നോ രണ്ടോ മണിക്കൂറെങ്കിലും വൈകി. പട്നയില്‍ നിന്നെത്തിയ ഒരു വിമാനം ആറുമണിക്കൂറാണ് വൈകിയത്. ഇത് കാരണം യാത്രക്കാരില്‍ പലരും രോഷാകുലരായി. വിമാനക്കമ്പനികൾ യാത്രക്കാരോട് തങ്ങളുടെ വെബ്സൈറ്റ് വഴിയോ ട്വിറ്റെർ വഴിയോ മുന്നറിയിപ്പ് ലഭിച്ച ശേഷം മാത്രം വന്നാൽ മതി എന്ന് പറഞ്ഞെങ്കിലും ജനങ്ങളുടെ രോഷം അടങ്ങിയിരുന്നില്ല. പലരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ അവ വ്യക്തമാക്കുന്നവയായിരുന്നു.
Leave a Reply