Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മസ്കത്ത്: ഇന്ത്യന്‍ വിമാനകമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സൗജന്യസേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്‍െറ അനുമതി. ഇതോടെ ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനനിരക്ക് ഇനിയും കൂടുമെന്ന് ഉറപ്പായി. ഇഷ്ടമുള്ള സീറ്റും ഭക്ഷണവും തെരഞ്ഞെടുക്കുന്നത് മുതല്‍ ബാഗേജിന് വരെ ഇനി മുതല്‍ അധികതുക നല്‍കേണ്ടിവരും. മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചതോടെ മേയ് ഒന്നു മുതല്‍ ജെറ്റ് എയര്‍വേയ്സ് ഇതു നടപ്പാക്കിക്കഴിഞ്ഞു.
തീരുമാനം നടപ്പാക്കുന്നതായി അറിയിച്ചുകൊണ്ട് ജെറ്റ് എയര്‍വേസ് ട്രാവല്‍ ഏജന്‍സികള്‍ക്ക് നേരത്തേ സര്‍ക്കുലര്‍ അയച്ചിരുന്നു. ഗള്‍ഫ് പ്രവാസികള്‍ക്കാണ് നടപടി കനത്ത തിരിച്ചടിയാവുക. നിലവില്‍ കുറഞ്ഞ തുകക്ക് സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈനുകള്‍ക്ക് മാത്രമായിരുന്നു ഓരോ സേവനത്തിനും പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതിന് അനുമതിയുണ്ടായിരുന്നത്. മറ്റു വിമാന കമ്പനികള്‍ കൂടി തീരുമാനം നടപ്പാക്കുന്നതോടെ ഓരോ സേവനത്തിനും യാത്രക്കാരന്‍ പ്രത്യേകം തുക നല്‍കേണ്ടി വരും. ജെറ്റ് എയര്‍വേസില്‍ മേയ് ഒന്ന് മുതല്‍ ആദ്യനിരയിലെ സീറ്റ് ലഭിക്കുന്നതിനും രോഗികള്‍ക്ക് വീല്‍ ചെയര്‍ നല്‍കുന്നതിനും പണം ഈടാക്കി തുടങ്ങി. ഒമാനില്‍നിന്ന് യാത്രചെയ്യുന്നവര്‍ക്ക് ഇക്കണോമി ക്ളാസില്‍ ആദ്യനിരയിലെ സീറ്റ് ലഭിക്കാന്‍ രണ്ട് മുതല്‍ നാല് റിയാല്‍ വരെ (280 മുതല്‍ 560 രൂപവരെ) അധികം നല്‍കണം. വീല്‍ ചെയര്‍ സേവനത്തിന് 10 റിയാല്‍ മുതല്‍ 25 റിയാല്‍ വരെ നല്‍കേണ്ടി വരും. കായിക ഉപകരണങ്ങള്‍, സംഗീത ഉപകരണങ്ങള്‍, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ എന്നിവ ബാഗേജിലുണ്ടെങ്കില്‍ അവക്കും കൂടുതല്‍ പണം ഈടാക്കാന്‍ അനുമതിയുണ്ട്. തനിച്ച് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് 26 റിയാല്‍ വരെ നല്‍കേണ്ടി വരും.
നാട്ടിലേക്ക് അവധിക്ക് പോകുന്ന ഗള്‍ഫ് പ്രവാസികളെ ചൂഷണം ചെയ്യാന്‍ മറ്റൊരു അവസരം കൂടിയാണ് വിമാനകമ്പനികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഇന്ത്യയില്‍നിന്ന് കയറുന്ന യാത്രക്കാരനില്‍നിന്ന് പ്രിന്‍റ് ഔ് ചാര്‍ജ് എന്ന പേരില്‍ പോലും അധിക തുക ഈടാക്കാന്‍ ഇതുമൂലം വിമാന കമ്പനികള്‍ക്ക് പഴുതു ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അനുമതിയുടെ ചുവട് പിടിച്ച് ഇന്ത്യന്‍ വിമാനകമ്പനികള്‍ ഇപ്പോള്‍ സൗജന്യമായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്ന 30 കിലോ ബാഗേജ് 20 കിലോയാക്കി കുറക്കാനും നീക്കമുണ്ട്. അധികം വരുന്ന ഓരോ കിലോക്കും മൂന്നു മുതല്‍ അഞ്ചു റിയാല്‍ വരെ ഈടാക്കും. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന എയര്‍ഇന്ത്യ ഇതുവരെ പണം ഈടാക്കി ഇത്തരം സേവനം തുടങ്ങിയിട്ടില്ലെങ്കിലും ഏതുസമയവും അത് ആരംഭിക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഫലത്തില്‍ കുടിവെള്ളത്തിന് പോലും യാത്രക്കാരില്‍ നിന്ന് അധികചാര്‍ജ് ഈടാക്കാന്‍ വിമാനകമ്പനികള്‍ക്ക് അവസരം നല്‍കുന്നതാണ് നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടിക്കറ്റ് തുകക്ക് പുറമെ ഭക്ഷണത്തിനും ബാഗേജിനും അധിക പണം ആവശ്യപ്പെടുന്ന ബജറ്റ് വിമാനങ്ങളും സാധാരണ ടിക്കറ്റ് ചാര്‍ജ് വാങ്ങുന്ന വിമാനങ്ങളും തമ്മില്‍ പുതിയ തീരുമാനം നടപ്പാകുന്നതോടെ വ്യത്യാസമില്ലാതാകും.
Leave a Reply