Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട് : കളിക്കാന്‍ പോയതിന്റെ പേരില്‍ പതിനൊന്നുകാരനെ പിതാവ് തല്ലിചതച്ചു. ക്രൂരമര്‍ദനത്തിനിരയായ കുട്ടിയെ നാട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് തിരുനെല്ലായ് ഒതുങ്ങോട് കാജാഹുസൈൻ (33)യാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തു. കാജാഹുസൈന്റെ മകന്‍ സിദ്ദീഖിനാണ് ക്രൂരമര്‍ദനത്തില്‍ പരുക്കേറ്റത്. വെണ്ണക്കര സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് സിദ്ദീഖ്. ഞായറാഴ്‌ച രാത്രി ഏഴരയോടെയാണ് സംഭവം. ടൗണില്‍ പോയ കാജാഹുസൈന്‍ മദ്യപിച്ച് തിരിച്ചുവരുന്നതിനിടെ മൈതാനത്ത് സിദ്ദീഖ് കളിക്കുന്നത് കണ്ടു. പഠിക്കേണ്ട സമയത്ത് കളിക്കാന്‍ പോയതിന്റെ വിരോധത്തില്‍ ഗ്രൗണ്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചെരുപ്പ് നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്‌റ്റിക് വാറ് കൊണ്ടാണ് മര്‍ദ്ദിച്ചത്.കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൈയിലും ചുണ്ടിലും അടിയേറ്റ് മുറിഞ്ഞു. രക്‌തം കണ്ടതോടെ സഹികെട്ട നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ സിദ്ദീഖിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വലതുകൈയില്‍ മുഴുവന്‍ അടിയേറ്റ് ചോരകല്ലിച്ച പാടുകളാണ്. ചുണ്ട് വിങ്ങിയിട്ടുണ്ട്. ഈ സമയം കുട്ടിയുടെ മാതാവും വീട്ടിലുണ്ടായിരുന്നു. മദ്യപിച്ചെത്തുന്ന കാജാഹുസൈന്‍ കുട്ടിയെ പതിവായി മര്‍ദിക്കാറുണ്ടത്രെ. ഭാര്യയെയും അടിക്കുക പതിവാണെന്ന് പറയുന്നു. കാജാഹുസൈനെതിരെ വനിതാ കമ്മിഷനില്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. അന്ന് താക്കീതുചെയ്‌ത് വിട്ടതായി പറയുന്നു. സൗത്ത് എസ്.ഐ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് കാജാഹുസൈനെ അറസ്‌റ്റു ചെയ്‌തത്. ജുവനൈല്‍ നിയമപ്രകാരം കേസെടുത്ത കാജാഹുസൈനെ ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍ഷന്‍സ് കോടതി 23 വരെ റിമാന്‍ഡ് ചെയ്‌തു.
Leave a Reply